സഊദിയില്‍ വാഹനാപകടത്തില്‍പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു

റിയാദ്: സഊദിയില്‍ വാഹനാപകടത്തില്‍പെട്ട് മൂന്ന് മലയാളി യുവാക്കള്‍ ദാരുണമായി മരണപ്പെട്ടു. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22), താനൂര്‍ കുന്നുംപുറം സ്വദേശി പൈക്കാട്ട് സെയ്തലവി ഹാജിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത്.

അല്‍ കോബാര്‍ ദഹ്‌റാന്‍ ദമാം ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് കാര്‍ ഹൈവേയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ചു തലകീഴായി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

മൂന്നു പേരും ദമാം ഇന്ത്യന്‍ സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികളായിരുന്നു. ഇവരില്‍ സനദ് ബഹ്‌റൈനില്‍ പഠിക്കുകയായിരുന്നു. മുഹമ്മദ് ഷഫീഖും അന്‍സിഫും ദമാമില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. സഊദി ദേശീയ ദിനത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികള്‍ കാണാന്‍ ഇറങ്ങി തിരിച്ച് വീടുകളിലേക്ക് പോകുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നു. ഇവരുടെ മാതാപിതാക്കളടക്കം കുടുംബം ദമാമിലാണുള്ളത്. ദേശീയ ദിനാഘോഷം കാണാന്‍ പ്രത്യേക സമ്മതം വാങ്ങിയാണ് ഉറ്റമിത്രങ്ങളായ ഇവര്‍ പുറത്ത് പോയത്. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ദമ്മാം മെഡിക്കല്‍ കോംപ്ലകസ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.