മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു.

ഇന്ന് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനമില്ല. നാളെ മുതല്‍ മാത്രമേ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനമുണ്ടാകു.

പത്തനംതിട്ട: മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തിലാണ് നട തുറന്നത്. ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കില്ല. ശബരിമല, മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് ഇന്നാണ്. 16ന് പുതിയ മേല്‍ശാന്തിയാകും നട തുറക്കുക. അതേസമയം ഇന്ന് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനമില്ല. നാളെ മുതല്‍ മാത്രമേ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനമുണ്ടാകു.

കര്‍ശന നിയന്ത്രണങ്ങളോടെയാണ് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പമ്പയിലോ, സന്നിധാനത്തോ തങ്ങാന്‍ അനുമതിയില്ല. മുന്‍കൂട്ടി ബുക്ക് ചെയ്ത 1000 പേര്‍ക്കാണ് പ്രതിദിനം മലകയറാന്‍ അനുമതിയുള്ളത്. ശനിയും ഞായറും 2000 പേര്‍ക്കുവീതം ദര്‍ശനം നടത്താം. മണ്ഡല മകരവിളക്ക് ദിവസങ്ങളില്‍ 5000 തീര്ത്ഥാടര്‍ക്കും പ്രവേശനം നല്‍കും.

പത്തിനും അറുപതിനുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ സീസണില്‍ ശബരിമലയില്‍ അനുമതിയുള്ളത്. 60 65 വയസിലുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കരുതണം. പമ്പാ നദിയില്‍ സ്‌നാനം അനുവദിക്കില്ല. പകരം ഷവര്‍ സംവിധാനം ഏര്‌പ്പെടുത്തും.