ശബരിമലയിൽ മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിന് തുടക്കം

മകരവിളക്ക് ജനുവരി 14 ന്. 19ന് വൈകിട്ടുവരെ വരെ ദർശനമുണ്ട്. തീർഥാടനം പൂർത്തിയാക്കി 20ന് നട അടയ്ക്കും. 

ശബരിമല: ശബരിമലയിൽ മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിന് തുടക്കം. സന്നിധാനത്തും മാളികപ്പുറത്തും പുതിയതായി സ്ഥാനമേറ്റ മേൽശാന്തിമാർ ശ്രീകോവിൽ തുറന്നു ദീപം തെളിച്ചു. രാവിലെ മുതൽ ഭക്തർ ദർശനത്തിനെത്തി. ഇന്നലെ വൈകീട്ടാണ് മണ്ഡലകാലത്തിന് തുടക്കംകുറിച്ച് അയ്യപ്പ ക്ഷേത്രനട തുറന്നത്. സ്ഥാനമൊഴിഞ്ഞ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരിയാണ് നട തുറന്നത്.

പുതിയ മേൽശാന്തിമാരെ അനുഗമിച്ചെത്തിയവരും ദേവസ്വം ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ് ദർശനത്തിനുണ്ടായിരുന്നത്.  ഇന്നലെ പ്രത്യേക പൂജയോ ദീപാരാധനയോ ഇല്ലായിരുന്നു. പുലർച്ചെ മുതലാണു ഭക്തരെ കടത്തി വിട്ട് തുടങ്ങിയത്. വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തവർക്കു മാത്രമാണ് അവസരം.

തൃശൂർ കൊടുങ്ങല്ലൂർ പൂപ്പത്തി പൊയ്യ വാരിക്കാട്ട് മഠത്തിൽ വി.കെ. ജയരാജ് പോറ്റി ശബരിമലയിലും അങ്കമാലി വേങ്ങൂർ മൈലക്കൊട്ടത്ത് മന എം.എൻ. രെജികുമാർ എന്ന ജനാർദനൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി സ്ഥാനമേറ്റു. ഇവരെ അതതു ക്ഷേത്രങ്ങളുടെ സോപാനത്ത് ഇരുത്തി തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ഒറ്റക്കലശം പൂജിച്ച് അഭിഷേകം ചെയ്തു. തുടർന്ന് മൂലമന്ത്രവും പൂജാ വിധികളും ഉപദേശിച്ചു.

ഡിസംബർ 26നാണ് മണ്ഡലപൂജ. അന്നു രാത്രി 10നു നട അടയ്ക്കും. മകരവിളക്കു പൂജകൾക്കായി ഡിസംബർ 30നു തുറക്കും. മകരവിളക്ക് ജനുവരി 14 ന്. 19ന് വൈകിട്ടുവരെ വരെ ദർശനമുണ്ട്. തീർഥാടനം പൂർത്തിയാക്കി 20ന് നട അടയ്ക്കും.