സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കും: സൗദി പബ്ലിക് പ്രോസിക്യൂഷന്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍. സ്ത്രീകള്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളും ശിക്ഷാര്‍ഹമാണ്. തടവിന് പുറമെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. കൂടാതെ 50,000 മുതല്‍ അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരില്‍ നിന്നു ഇരട്ടി സംഖ്യ പിഴ ഈടാക്കും. ശാരീരികവും മാനസികവുമായ പീഡനം, ലൈംഗിക ഉപദ്രവം, സ്ത്രീകളെ ഭീഷണിപ്പെടുത്തുക, അശ്ളീല ചുവയോടെ സംസാരിക്കുക എന്നിവയെല്ലാം ഗൗരവമുള്ള കുറ്റകൃത്യങ്ങളാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അനുവദിക്കില്ല. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ സ്ത്രീകള്‍ നടത്തുന്ന അതിക്രമങ്ങളും അനുവദിക്കില്ല. രക്ഷാകര്‍ത്താക്കള്‍ ഉത്തരവാദിത്വത്തിന്റെ പരിധികടക്കാന്‍ പാടില്ല. വനിതാ ജീവനക്കാരോട് അപമര്യാദയോടെ പെരുമാറാന്‍ പാടില്ലെന്നും പബ്ളിക് പ്രേസിക്യൂഷന്‍ വ്യക്തമാക്കി