സ്ത്രീകളെ ആക്രമിച്ചാൽ; ഒരു വർഷം തടവും, 50,000 റിയാൽ പിഴയും.

റിയാദ്: സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള അതിക്രമങ്ങൾക്കും എതിരെ സൗദി അറേബ്യൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. കുറ്റവാളികൾക്ക് പരമാവധി ഒരു വർഷം തടവും 50,000 റിയാൽ പിഴയും ചുമത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

 

എല്ലാ തരത്തിലുമുള്ള ശാരീരികവും മാനസികവും ലൈംഗികവുമായ ദുരുപയോഗം, ഭീഷണികൾ എന്നിവ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പെടും. കുറ്റവാളികൾക്ക് ഒരു മാസത്തിൽ കുറയാത്തതും ഒരു വർഷം വരെ തടവും 5,000 റിയാലിൽ കുറയാത്തതും 50,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ സംഖ്യ ഇരട്ടിയാകും.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനും സുരക്ഷാ മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള സുരക്ഷാ കവചം എന്ന നിലയിലാണ് കടുത്ത ശിക്ഷ നൽകുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവിച്ചു.

സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള അക്രമങ്ങളും നിരോധിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ശാരീരികവും മാനസികവും ലൈംഗികവുമായ ദുരുപയോഗം ഭീഷണി എന്നിവ ഇതിൽ ഉൾപ്പെടുന്നു. അത് ഒരു വ്യക്തിയായാലും സമൂഹമായാലും രക്ഷാകർതൃത്വത്തിൽ ഉള്ളവരായാലും സ്പോൺസർഷിപ്പിലുള്ളവരായാലും കുറ്റകൃത്യത്തിന്റെ പരിധിയിൽപെടും.