മാവോവാദികൾക്കായി നടത്തിയ തിരച്ചിലിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു.

റായ്പുർ: ഛത്തീസ്ഗഡിൽ മാവോവാദികൾക്കായി നടത്തിയ തിരച്ചിലിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു. സിആർപിഎഫിന്റെ ഗൊറില്ല സേനാവിഭാഗമായ കോബ്രയിലെ സൈനികനാണ് കൊല്ലപ്പെട്ടത്. ഒമ്പത് സൈനികർക്ക് പരിക്കേറ്റു.

 

സുക്മ ജില്ലയിലെ ചിൻതൽനാർ വനമേഖലയ്ക്കടുത്ത് ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. പരിക്കേറ്റ സൈനികരെ ഹെലികോപ്ടറുടെ സഹായത്തോടെ ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി. കോബ്രയുടെ 206 -ാം ബറ്റാലിയൻ കമാൻഡോകൾക്കാണ് പരിക്കേറ്റത്.

സിആർപിഎഫും പോലീസ് സേനയും സംയുക്തമായി മാവോവാദികൾക്കായി നടത്തിയ തിരച്ചിലിനിടെ സ്ഫോടകവസ്തു(ഐഇഡി) പൊട്ടിത്തറിക്കുകയായിരുന്നുവെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പി പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ അസിസ്റ്റന്റ് കമാൻഡന്റ് നിതിൻ ഭലെറാവു ഞായറാഴ്ച പുലർച്ചെ 3.30 ന് മരിച്ചതായി സിആർപിഎഫ് വക്താവ് അറിയിച്ചു. മഹാരാഷ്ട്രയിലെ നാഷിക് സ്വദേശിയാണ് നിതിൻ ഭലെറാവു.