തിരൂരിൽ സ്വതന്ത്രരെ ചാക്കിട്ട് ഭരണം പിടിക്കാൻ തിരക്കിട്ട നീക്കം

തിരൂർ: നഗരസഭ ഭരിക്കാനുള്ള ലീഡോടു കൂടി യു.ഡി.എഫ് വിജയം ഉറപ്പാക്കിയെങ്കിലും, ഭരണത്തിന് സ്വതന്ത്രരുടെ നിലപാട് നിർണായകമാകും. 38 സീറ്റുകളുള്ള നഗരസഭയിൽ 19 യു ഡി എഫ്, 16 എൽ ഡി എഫ്, 2 സ്വതന്ത്രർ ,1 എൻ ഡി എ എന്നിങ്ങനെയാണ് കക്ഷി നില. 2 സ്വതന്ത്രർക്ക് പുറമെ യു ഡി എഫ് സ്വതന്ത്രനെ കൂടി ഇടത് പാളയത്തിലെത്തിച്ച് 19 സീറ്റോടെ ഭരണം ഉറപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

വാർഡ് 15 സ്വതന്ത്രൻ സതീഷൻ, വാർഡ് 21 ഐ.പി ഷാജിറ എന്നിവരെയാണ് എൽ ഡി എഫ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനു പുറമെ യു ഡി എഫ് സ്വതന്ത്രനായി വാർഡ് 27 ൽ നിന്നും വിജയിച്ച പി ഷാനവാസിനെ ലക്ഷ്യം വച്ചും തിരക്കിട്ട നീക്കങ്ങൾ നടക്കുന്നുണ്ട്.

ലീഗ് റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ഐ.പി ഷാജിറയ്ക്ക് ചെയർപേഴ്സൺ പദവിയും , മുൻ ചെയർമാൻ കെ ബാവയെ പരാജയപ്പെടുത്തിയ യുഡിഎഫ് സ്വതന്ത്രൻ ഷാനവാസിന് വൈസ് ചെയർമാൻ പദവിയും ,സതീഷന് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ പദവിയും അവസാന ഒരു വർഷം വൈസ് ചെയർമാൻ സ്ഥാനവുമാണ് വാഗ്ദാനം.

മണ്ഡലത്തിലെ എൽ.ഡി.എഫിൻ്റെ ഉന്നത നേതാക്കൾ മുതൽ ജനപ്രതിനിധികൾ വരെയുള്ളവർ ഭരണം പിടിക്കാനുള്ള ചർച്ചക്ക് ചുക്കാൻ പിടിക്കുന്നുണ്ട്. കരുക്കൾ നീക്കി ഭരണത്തുടർച്ച യാഥാർത്ഥ്യമാക്കുകയെന്നതാണ് സി പി എം ലക്ഷ്യമിടുന്നത്. അതേസമയം എൽ.ഡി.എഫ് നീക്കം വില പോകില്ലെന്നും യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തിൽ ഭരിക്കുമെന്നും ലീഗ് നേതാക്കൾ പറഞ്ഞു.