വയോധികര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്തേണ്ടതില്ലാത്ത തരത്തില്‍ ക്രമീകരണം നടത്തുമെന്ന് മുഖ്യമന്ത്രി

പുതുവര്‍ഷത്തില്‍ പത്തിനപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പത്തിനപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. വയോധികര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്തേണ്ടതില്ലാത്ത തരത്തില്‍ ക്രമീകരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 10-ന് മുമ്പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങൾ ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. മസ്റ്ററിംഗ്, ജീവൻരക്ഷാമരുന്നുകൾ, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡിആർഎഫ് സഹായം എന്നിവയാണ് ആദ്യഘട്ടത്തിലെ സഹായങ്ങൾ. ക്രമേണ മറ്റ് സേവനങ്ങളും വീട്ടിൽത്തന്നെ ലഭ്യമാക്കാൻ നടപടിയുണ്ടാവും. ഓൺലൈനായി സേവനങ്ങൾക്ക് അപേക്ഷ നൽകാൻ പറ്റാത്തവരുടെ വീട്ടിൽപോയി അപേക്ഷ വാങ്ങി നൽകി തു‍ടർവിവരങ്ങൾ വിളിച്ചറിയിക്കും. ഇതിന് സന്നദ്ധസേവാംഗങ്ങളുടെ സേവനം തദ്ദേശസ്ഥാപനങ്ങൾ വഴി നൽകും.

ഒറ്റയ്ക്ക് താമസിക്കുന്നവർ, ഭിന്നശേഷിക്കാർ, കാഴ്ചാപരിമിതി അടക്കമുള്ളവർ ഒക്കെ താമസിക്കുന്ന വീടുകളുടെ വിവരങ്ങൾ സന്നദ്ധസേവാംഗങ്ങളെ അറിയിക്കും. സർക്കാർ സംവിധാനങ്ങൾക്ക് ഈ വിവരങ്ങൾ എത്തിക്കും. ഈ പദ്ധതി ജനുവരി 15-ന് തുടങ്ങും. കളക്ടർമാരും തദ്ദേശസ്ഥാപനങ്ങളും ഇത് ഏകോപിപ്പിക്കും. സാമ്പത്തിക ശേഷിയില്ലാത്ത മികച്ച പഠനം കാഴ്‍ചവെക്കുന്ന കുട്ടികള്‍ക്കായി എമിനന്‍റ് സ്കോളേഴ്സ് ഓൺലൈൻ എന്ന പരിപാടി തുടങ്ങും. സാമ്പത്തികശാസ്ത്ര‍ജ്ഞർ അടക്കം ലോകത്തെ മികച്ച അക്കാദമിക് വിദഗ്ധർക്ക് നമ്മുടെ സർക്കാർ കോളേജുകളിലെ കുട്ടികൾക്ക് സംവദിക്കാൻ അവസരമൊരുക്കും. പ്രഭാഷണങ്ങൾ ഓൺലൈനായി കേൾപ്പിക്കാനും അവരോട് സംവദിക്കാനും അവസരമൊരുക്കും. വിക്ടേഴ്സ് പോലുള്ള ചാനലുകൾ വഴി ഇത് സംപ്രേഷണം ചെയ്യും. ആദ്യപരിപാടി ജനുവരിയിൽ നടക്കും. വാർഷികവരുമാനം രണ്ടരലക്ഷം രൂപയിൽ താഴെയുള്ള, ബിരുദപഠനം സ്തുത്യർഹമായ രീതിയിൽ പൂർത്തിയാക്കുന്ന കുട്ടികൾക്ക് ഒരു ലക്ഷം രൂപ സ്കോളർഷിപ്പ് നൽകും.1000 പേർക്കാണ് സ്കോളർഷിപ്പ്.