നഗ്ന ഫോട്ടോ അയച്ചു പണം തട്ടാൻ ശ്രമം; 16കാരിയെ വഞ്ചിച്ച 20കാരന് ജാമ്യമില്ല.

മലപ്പുറം: വിദേശ കമ്പനിയുടെ പ്രതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തി 16കാരിയോട് നഗ്‌നഫോട്ടോ അയച്ചുതന്നാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന ഇരുപതുകാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി തള്ളി. പതിനാറുകാരിയുമായി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം സ്ഥാപിച്ചാണ് പ്രതി വഞ്ചന നടത്തിയത്.

പൊന്നാനി ടി ബി ഹോസ്പിറ്റലിനു സമീപം മാറാപ്പിന്റെ വീട്ടില്‍ ജാബിറിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. വിദേശ കമ്പനിയുടെ പ്രിതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി പണം വാഗ്ദാനം ചെയ്ത് പതിനാറുകാരിയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോ കൈവശപ്പെടുത്തുകയായിരുന്നു.

 

 

ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ പ്രതി മലപ്പുറം – കുറ്റിപ്പുറം റൂട്ടിലെ ബസ്സില്‍ കയറ്റുകയും ബസ്സില്‍ വെച്ച് മാനഹാനി വരുത്തിയെന്നും പരാതിയുണ്ട്. പ്രലോഭനങ്ങള്‍ വശംവദയായ പെണ്‍കുട്ടിയില്‍ നിന്നും പ്രതി സ്വര്‍ണ്ണ കമ്മലും മോതിരവും ഊരി വാങ്ങിയിരുന്നു.

മലപ്പുറം ഡിവൈഎസ്പി പി സി ഹരിദാസനാണ് ഡിസംബര്‍ എട്ടിന് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേ സമയം പ്രതിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നും മൊത്തം 14പെണ്‍കുട്ടികളുടെ നഗ്നഫോട്ടോകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളെല്ലാം 14 മുതല്‍ 17വയസ്സുവരെ പ്രായമുള്ളവരാണെന്ന് പോലീസ് പറഞ്ഞു.