തിരൂരിന്റെ സമസ്ത മേഘലയിലും വലിയ അഴിച്ചുപണി ലക്ഷ്യം: ‍ഗഫൂർ പി.ലില്ലീസ്

തിരൂരും കേരളത്തോടൊപ്പം മാറണമെന്ന സന്ദേശമാണ് എനിക്ക് ഈ നാട്ടുകാര്‍ക്ക് നല്‍കാനുള്ളത്.

തിരൂര്‍: തിരൂരിന്റെ സമസ്ത മേഖലയിലും വലിയ ഒരു അഴിച്ചു പണിയാണ് എല്‍.ഡി.എഫ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നു തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. തിരൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂരിന്റെ വികസനത്തെക്കുറിച്ച് തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ഗഫൂര്‍ പി.ലില്ലീസ് വ്യക്തമാക്കി. ഇത്രമാത്രം വികസനം മുടങ്ങിക്കിടക്കുന്ന ഒരു മണ്ഡലം ഒരു പക്ഷേ കേരളത്തില്‍ ഉണ്ടാവില്ല. മുടങ്ങി കിടക്കുന്ന മൂന്ന് മേല്‍പാലങ്ങള്‍ മാത്രം പരിശോധിച്ചാല്‍ തിരൂരിന്റെ വികസന മുരടിപ്പ് നമുക്ക് മനസ്സിലാക്കാം. നിലവില്‍ തിരൂരിലുണ്ടായിരുന്ന ജനപ്രതിനിധിയുടേയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന സംഘടനയുടെയും വികസന വിരുദ്ധ കാഴ്ചപ്പാടുകളാണ് തിരൂരിന്റെ വികസന മുരടിപ്പിനു കാരണം. ഇതിനു പരിഹാരം കാണുക എന്നുള്ളതാണ് നമ്മുടെ മുന്നിലുള്ള പ്രധാനപ്പെട്ട കര്‍ത്തവ്യമെന്നും അദ്ദേഹം പറഞ്ഞു. 

തിരൂരും കേരളത്തോടൊപ്പം മാറണമെന്ന സന്ദേശമാണ് എനിക്ക് ഈ നാട്ടുകാര്‍ക്ക് നല്‍കാനുള്ളത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പദ്ധതി പ്രകാരം ഹയര്‍സെക്കണ്ടറി തലത്തിലും ഉന്നത വിദ്യഭ്യാസ രംഗത്തും വലിയ വിപ്ലവങ്ങള്‍ക്കാണ് ഇനി തുടക്കം കുറിക്കാന്‍ പോവുന്നത്. കേരളം വിദ്യഭ്യാസ രംഗത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹബ്ബായി മാറാന്‍ പോവുകയാണ്. ഇത്രമാത്രം ചരിത്ര, വിദ്യഭ്യാസ, സാംസ്‌കാരിക പാരമ്പര്യമുള്ള തിരൂരിനെ തിരിച്ചറിയാന്‍ ഇവിടുത്തെ ജനപ്രതിനിധിക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത. അഭ്യസ്ത വിദ്യരായിട്ടുള്ള ഒട്ടനവധി യുവതീ യുവാക്കള്‍ നമ്മുടെ മണ്ഡലത്തിലുണ്ട്. അവര്‍ക്കൊരു ചെറിയ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനാവിശ്യമായിട്ടുള്ള ഒരു പദ്ധതി പോലും ഇന്നേ വരെ സര്‍ക്കാര്‍ തലത്തിലോ സഹകരണ മേഘലയിലോ കൊണ്ടു വരുന്നതിനു നമ്മുടെ മണ്ഡലത്തിനു കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടാന്‍ അറിയാത്ത പാര്‍ട്ടിയാണ് യു.ഡി.എഫ്. വ്യക്തിഹത്യ നടത്തിയാണ് അവര്‍ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ ഞാനതില്‍ തളരില്ല, കൂടുതല്‍ കരുത്താര്‍ജിച്ചിട്ടേയുള്ളൂ. എന്റെ നാട്ടുകാര്‍ക്ക് എന്നെ ചെറുപ്പം മുതലേ അറിയാം, എന്റെ ഉപജീവന മാര്‍ഗം എന്താണെന്നും ഞാന്‍ എന്താണെന്നും അവര്‍ക്ക് മറ്റാരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. ഞാന്‍ ഇന്നേ വരെ ജീവിതത്തില്‍ ഉണ്ടാക്കിയതൊക്കെയും കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയതാണെന്നും ഗഫൂര്‍ പി.ലില്ലീസ് വ്യക്തമാക്കി.