ബഹിരാകാശത്തേക്ക് വനിതയെ അയക്കാൻ ഒരുങ്ങി യു എ ഇ

ദുബായ്: ബഹിരാകാശത്തേക്ക് വീണ്ടും ആളുകളെ അയക്കാന്‍ ഒരുങ്ങി യുഎഇ. ഇതിനായി വനിത അടക്കം രണ്ടുപേരെയാണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്. ദുബായ് ഭരണാധികാരിയും, യുഎഇ പ്രധാനമന്ത്രിയും, യുഎഇ വൈസ് പ്രസിഡന്‍റുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും ഇവരുടെ പേരുകള്‍ പ്രഖ്യാപിച്ചു.

നൂറ അല്‍ മത്രോഷിയാണ് യുഎഇ ബഹിരാകാശത്തേക്ക് അയക്കുന്ന ആദ്യത്തെ വനിത. ഇവര്‍ക്കൊപ്പം മുഹമ്മദ് അല്‍ മുല്ലയും ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന യുഎഇയുടെ രണ്ടാമത്തെ ദൗത്യത്തിന്‍റെ ഭാഗമാകും. 1993 ല്‍ ജനിച്ച നൂറ ദുബായിലെ നാഷണല്‍ പെട്രോളിയം കണ്‍സ്ട്രക്ഷനില്‍ എഞ്ചിനീയറായി സേവനം അനുഷ്ഠിക്കുകയാണ്. അല്‍ മുല്ല 1988 ലാണ് ജനിച്ചത്. ഇദ്ദേഹം ദുബായി പൊലീസില്‍ പൈലറ്റായും, പൊലീസ് ട്രെയിനിംഗ് ഡിവിഷന്‍ തലവനായും സേവനം അനുഷ്ഠിക്കുന്നു.

 

യുഎഇയില്‍ നിന്നുള്ള 4,000 അപേക്ഷകള്‍ പരിഗണിച്ചാണ് ഈ രണ്ടുപേരെ തിരഞ്ഞെടുത്തത്. ഇരുവരും അമേരിക്കയിലെ ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്‍ററില്‍ പരിശീലനത്തിലാണ്. നൂറയുടെ ദൗത്യം വിജയകരമായാല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ അറബ് സ്ത്രീയെന്ന ചരിത്ര നേട്ടമാണ് അവരെ കാത്തിരിക്കുന്നത്.

2019ലാണ് ഹാസ അല്‍ മന്‍സൂരി യുഎഇയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായത്. എട്ട് ദിവസമാണ് ഇദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് യുഎഇ തങ്ങളുടെ ചൊവ്വ ദൗത്യം ‘ഹോപ്പ്’ പൂര്‍ത്തീകരിച്ചത്. ബഹിരാകാശ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുള്ള ഗള്‍ഫ് രാജ്യത്തിന്‍റെ താല്‍പ്പര്യമാണ് പുതിയ നീക്കത്തിലൂടെ ശാസ്ത്രലോകം ഇതിലൂടെ നിരീക്ഷിക്കുന്നത്.