ഒന്നരക്കോടിയോളം രൂപയുടെ സ്വർണവുമായി വിമാനത്തിലെ ജീവനക്കാരനടക്കം രണ്ടുപേർ പിടിയിൽ.

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ ഒന്നരക്കോടിയോളം രൂപയുടെ കള്ളക്കടത്ത് സ്വർണവുമായി വിമാനത്തിലെ ജീവനക്കാരനടക്കം രണ്ടുപേർ പിടിയിൽ.

പാലക്കാട് സ്വദേശി മൻഹാസ് അബുലീസ്, മലപ്പുറം സ്വദേശി ജെയ്നാബ് എന്നിവരാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) വിഭാഗത്തിന്റെ പിടിയിലായത്.

മൻഹാസ് അബുലീസ് സ്പൈസ് ജെറ്റ് വിമാനത്തിലെ സീനിയർ കാബിൻ ക്രൂവാണ്. ഇയാളിൽനിന്ന് 2.55 കിലോ സ്വർണ മിശ്രിതമാണ് പിടികൂടിയത്. റാസൽഖൈമയിൽനിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തിയ വിമാനത്തിൽ കാബിൻ ക്രൂവായിരുന്നു ഇയാൾ. സ്വർണം മിശ്രിതമാക്കി കാർബൺ പേപ്പറിൽ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളിൽ പ്രത്യേകം അറയുണ്ടാക്കിയാണ് ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ സഹകരണത്തോടെ കാബിൻ ക്രൂവിനെ പിടികൂടുകയായിരുന്നു. ഇയാൾ കസ്റ്റംസ് കസ്റ്റഡിയിലാണ്.

ജെയ്നാബിന്റെ പക്കൽനിന്നും 915 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ ദുബായിൽനിന്ന് എത്തിയതാണിയാൾ. സ്വർണമിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.