മൂന്ന് ദിവസത്തെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കഞ്ഞിപ്പുര: ചോറ്റൂര്‍ സുബീറ ഫര്‍ഹത്ത്നെ കൊലപ്പെുത്തിയ കേസില്‍ പിടിയിലായ പ്രതി അൻവറിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലിസ് നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. വളാഞ്ചേരി സി.ഐ പി.എം സമീറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘമാണ് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിന് ശേഷം കവര്‍ന്ന സ്വര്‍ണ്ണാഭരണം വളാഞ്ചേരിയിലെ ജ്വല്ലറിയില്‍ നിന്നും പൊലിസ് കണ്ടെടുത്തു. ഇന്ന് നടത്തിയ തെളിവെടുപ്പിലാണ് മൂന്ന് പവനോളം വരുന്ന സ്വര്‍ണ്ണാഭരണം കണ്ടെത്തിയത്.

ഇന്നലെ പൊലിസ് പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ വളയും ലോക്കറ്റും കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടാന്‍ ഉപയോഗിച്ച കൈക്കോട്ട് ഉള്‍പ്പെടെയുളള ഉപകരണങ്ങളും പൊലിസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം സംഭവ സ്ഥലത്ത് നടത്തിയ തെളിവെടുപ്പില്‍ സുബീറ ഫര്‍ഹത്ത് ഉപയോഗിച്ചിരുന്ന ഹാന്‍ഡ് ബാഗും സംഭവ സമയത്ത് പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും പൊലിസ് കണ്ടെടുത്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ പൊലിസിനായില്ല.

കുഴല്‍ കിണറില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്തനായില്ല. ഏകദേശം 500 മീറ്ററോളം താഴ്ചയുളള കുഴല്‍ കിണറിലേക്ക് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞുവെന്നാണ് പ്രതി മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് ഫോണിനായി കുഴല്‍ കിണറില്‍ പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍ കിണറ്റിലേക്ക് എറിഞ്ഞതിന് ശേഷം വലിയ കല്ലുകള്‍ തളളിയതായും പ്രതി അന്‍വര്‍ പറഞ്ഞിരുന്നു. ഇത് മൂലം തെളിവായ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ പൊലിസിന് കഴിഞ്ഞില്ല.