13 കാരിയെ പീഡിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ പഞ്ചായത്ത് അംഗവും സുഹൃത്തും അറസ്റ്റിൽ

കല്ലമ്പലം (തിരുവനന്തപുരം): 13 കാരിയെ പീഡിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ പഞ്ചായത്ത് അംഗവും സുഹൃത്തും അറസ്റ്റിൽ. നാവായിക്കുളം ഗ്രാമ പഞ്ചായത്ത്‌ നാലാം വാർഡ്‌ മെമ്പറും സി.പി.എം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ മുല്ലനല്ലൂർ പുത്തൻ വീട്ടിൽ സഫറുള്ള (44), സി.പി.എം ബ്രാഞ്ച് അംഗവും സുഹൃത്തുമായ മുല്ലനല്ലൂർ കാവുവിള പുത്തൻ വീട്ടിൽ ഷമീർ (32) എന്നിവരാണ്​ അറസ്റ്റിലായത്.

മരുതിക്കുന്ന് സ്വദേശിയായ എട്ടാംക്ലാസ് കാരിയെ പ്രലോഭിപ്പിച്ചും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയും കഴിഞ്ഞ ആറുമാസമായി ഇരുവരും മാറിമാറി പീഡിപ്പിച്ചു വരികയായിരുന്നു. ആദ്യം ഷമീർ ആണ് കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് വിവരം സഫീറുള്ളയെ അറിയിക്കുകയും ഇയാളും കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

കുട്ടി താമസിച്ച വീടിന്‍റെ മുകൾനിലയിൽ വെച്ചാണ് ഇരുവരും പീഡിപ്പിച്ചിരുന്നത്​. കുട്ടിയുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും അസ്വാഭാവികത കണ്ടതിനെ തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്നുള്ള കൗൺസലിങ്ങിലാണ് പീഡന വിവരം പുറത്തായത്. ജുവ​ൈനൽ മജിസ്​ട്രേറ്റിന് മുന്നിൽ ഹാജരായി കുട്ടി മൊഴിനൽകുകയും ചെയ്തു.

തുടർന്ന് ഒളിവിൽ പോകാൻ ശ്രമിച്ച പ്രതികളെ പൊലീസ്​ സാഹസികമായി പിടികൂടുകയായിരുന്നു. പള്ളിക്കൽ ഇൻസ്പെക്ടർ അനിൽകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ ശരത്‌ ലാൽ, ഗ്രേഡ് എസ്.ഐ ബാബു, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒ ബിജുമോൻ, ഹോം ഗാർഡ് ശിവശങ്കരപിള്ള എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്​. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.