അജ്മാനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ജില്ലയിലെ രണ്ട് പേർ മരണപ്പെട്ടു

അജ്മാന്‍: യുഎഇയിലെ അജ്മാനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയം സ്വദേശികളായ സുഹൃത്തുക്കള്‍ മരിച്ചു. പത്തിപ്പിരിയം സ്‌കൂള്‍ പടിക്കു സമീപം കാട്ടില്‍ ശശിയുടെ മകന്‍ ശരത്ത്(31), മനോഹരന്‍ കളരിക്കലി(പണിക്കര്‍)ന്റെ മകന്‍ മനീഷ്(32) എന്നിവരാണ് മരിച്ചത്. ഇരുവരും അജ്മാനിലാണ് ജോലി ചെയ്തിരുന്നത്. മനീഷ് ഇലക്ട്രിക്കല്‍ എന്‍ജിനീയറും ശരത്ത് ഫാര്‍മസിസ്റ്റുമാണ്. അടുത്ത സുഹൃത്തുക്കളും അയല്‍വാസികളുമായ ഇവര്‍ കമ്പനി ആവശ്യത്തിനു അജ്മാനില്‍ നിന്നു റാസല്‍ ഖൈമ ഭാഗത്തേക്ക് വാഹനം ഓടിച്ചു പോവുമ്പോള്‍ പിന്നില്‍ നിന്നു മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശരത്ത് ആണ് കാര്‍ ഓടിച്ചത്. നിയന്ത്രണംവിട്ട് വാഹനം മറിഞ്ഞ് സംഭവ സ്ഥലത്ത് വച്ചു ഇരുവരും മരണപ്പെട്ടു.

മനീഷിന്റെ ഭാര്യ: നിമിത. മൂന്നു മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. സഹോദരന്‍ മഹേഷ് നാട്ടിലാണ്. പ്രവാസിയായ പിതാവ് മനോഹരന്‍ ഇപ്പോള്‍ നാട്ടിലാണുള്ളത്. ശരത്തിന്റെ ഭാര്യ ഗോപിക ആറുമാസം ഗര്‍ഭിണിയാണ്.