അടിയന്തരമായി 300 ടൺ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിൽ മെയ് 14, 15 തീയതികളിൽ ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് അടിയന്തരമായി 300 ടൺ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. പ്രതിദിന ഓക്സിജൻ വിഹിതം 450 ടൺ ആയി ഉയർത്തണമെന്നും പറഞ്ഞു.

ദിനംപ്രതി 212.34 ടൺ ഓക്സിജൻ ഉൽപാദിപ്പിക്കാനുള്ള ശേഷിയാണ് കേരളത്തിനുള്ളത്. ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ പ്രതിദിന ആവശ്യം അടുത്ത മൂന്ന് ദിവസത്തിനകം 423.6 ടൺ വരെ ഉയരാം. കേരളത്തിലെ ആശുപത്രികളിൽ ഇപ്പോഴുള്ള ഓക്സിജൻ സ്റ്റോക്ക് 24 മണിക്കൂർ നേരത്തേക്കുപോലും തികയില്ല. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സഹായം അനിവാര്യമാണ്.

കാറ്റും മഴയും ഓക്സിജൻ പ്ലാന്റുകളിലേക്കും ഫില്ലിംഗ് സ്റ്റേഷനുകളിലേക്കുമുള്ള വൈദ്യുതിവിതരണം തടസ്സപ്പെടുത്താൻ ഇടയുണ്ട്. ഓക്സിജൻ വിതരണത്തിന് ഭംഗമുണ്ടാക്കാവുന്ന നിലയിൽ റോഡ് ഗതാഗതവും തടസ്സപ്പെടാനിടയുണ്ട്. ഓക്സിജൻ വിതരണത്തിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ എംപവേഡ് ഗ്രൂപ്പിന്റെ എല്ലാ തീരുമാനങ്ങളും കേരളം പാലിക്കുന്നുണ്ട്. കേരളത്തിന്റെ സ്ഥിതി മോശമായിട്ടും കേന്ദ്ര നിർദ്ദേശ പ്രകാരം മറ്റ് സംസ്ഥാനങ്ങൾക്ക് മെഡിക്കൽ ഓക്സിജൻ നൽകി വരികയാണെന്നും കത്തിൽ ചൂണ്ടികാട്ടി.