വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും; ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ

ന്യൂഡല്‍ഹി: കോൺഗ്രസും തലമുറ മാറ്റത്തിന് ഒരുങ്ങുന്നു. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായേക്കും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി.ഡി സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതാണ് റിപ്പോർട്ട്. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയുടേയും വൈദ്യലിംഗത്തിന്റേയും റിപ്പോര്‍ട്ട് സതീശന് അനുകൂലമായതോടെയാണ് ചെന്നിത്തലയെ മാറ്റാന്‍ തീരുമാനിച്ചത്. സര്‍ക്കാരിനെതിരായ ഓരോ വിഷയവും കൃത്യമായി ഉന്നയിക്കുകയും പ്രതിപക്ഷ നേതാവിന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. അതിനാല്‍ ചെന്നിത്തല തന്നെ തുടരട്ടെ എന്ന നിലപാടിലായിരുന്നു അദ്ദേഹത്തെ അനുകൂലിച്ചവര്‍. 

കോണ്‍ഗ്രസിന്റെ 21 എം.എല്‍.എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് നിരീക്ഷകര്‍ കണ്ട് അഭിപ്രായം ചോദിച്ചിരുന്നു. രണ്ട് ഗ്രൂപ്പും ചെന്നിത്തല തുടരട്ടെ എന്ന നിലപാടിലായിരുന്നു. എന്നാല്‍ യുവ എം.എല്‍.എമാരും കെ. സുധാകരനെ പിന്തുണക്കുന്നവരും പ്രതിപക്ഷ നേതാവ് മാറണം എന്ന അഭിപ്രായം ശക്തമായി ഉന്നയിച്ചു. കേരളത്തിലെ എം.പിമാരുടെ ഭൂരിപക്ഷ അഭിപ്രായവും സതീശന് അനുകൂലമായി. രാഷ്ട്രീയ കാര്യസമിതി അംഗങ്ങളില്‍ നല്ലൊരു പങ്കും ചെന്നിത്തലയ്ക്ക് എതിരായി. രാഹുല്‍ ഗാന്ധിയുടെ താത്പര്യവും സതീശന്റെ സാധ്യത കൂട്ടി. സി.പി.എം. പുതുനിരയുമായി കൂടുതല്‍ കരുത്തോടെ തുടര്‍ഭരണത്തിലേക്ക് കടക്കുമ്പോള്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോയാല്‍ തിരിച്ചുവരവ് സാധ്യമാകുമോ എന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെയും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. ഇതോടൊപ്പം മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എം.എം. ഹസ്സനേയും ഉടന്‍ മാറ്റും. പി.ടി. തോമസ് ഈ സ്ഥാനത്ത് എത്താനാണ് കൂടുതല്‍ സാധ്യത. ഇതോടെ തലമുറ മാറ്റം തലപ്പത്ത് പൂര്‍ണമാകും. നിയമസഭയിലെ പാര്‍ട്ടി വിപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആകാനാണ് സാധ്യത.