ന്യൂനപക്ഷ ക്ഷേമവകുപ്പ് തിരിച്ചെടുത്ത നടപടി: സര്‍ക്കാര്‍ സമുദായത്തെ അപമാനിച്ചെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ഒരു മന്ത്രിയെ നിശ്ചയിച്ച ശേഷം മുഖ്യമന്ത്രി ആ വകുപ്പ് തിരിച്ചെടുത്ത നടപടി ഒരു സമുദായത്തെ വിശ്വാസത്തിലെടുക്കാത്തതിന്റെ ഭാഗമാണെന്നും സമുദായത്തെ അപമാനിക്കുകയാണ് സർക്കാർ ചെയ്തതെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

മന്ത്രി ആരായാലും ഈ നടപടി അംഗീകരിക്കാനാവില്ല. ഇത് ഒരു സമുദായത്തെ ഒന്നടങ്കം അപമാനിച്ചതിന് തുല്യമാണ്. ചില സമുദായങ്ങൾ ഒരേ വകുപ്പ് കൈകാര്യം ചെയ്യരുതെന്ന നിലപാട് ശരിയല്ല. കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് നിരക്കുന്ന കാര്യമല്ല ഇത്. വസ്തുത പറയുമ്പോൾ അട്ടിപ്പേറവകാശം എന്നു പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നതാധികാര സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുസ്ലിം ലീഗ് നേതാക്കൾ.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആദ്യം വി. അബ്ദുറഹ്മാന് നൽകുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് മുസ്ലിം ലീഗ് നേതാക്കളുടെ പ്രതികരണം.

അതേസമയം ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നുവെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരന്നു. ഇക്കാര്യത്തിൽ ഏതെങ്കിലും വിഭാഗത്തിന് ആശങ്കയുണ്ടെന്ന് തോന്നുന്നില്ലെന്നും കോവിഡ് വാർത്താ സമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

മുസ്ലിം ലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്. മുസ്ലിം ജനവിഭാഗം ന്യൂനപക്ഷ വിഭാഗമാണ്. അവർക്ക് എന്നിലും സർക്കാരിലും വിശ്വാസമുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. മുസ്ലിം ലീഗിനല്ല മുസ്ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശം. അത് പേരിൽ മാത്രമേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവായ ആലോചനക്കിടെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന പൊതുവായ അഭിപ്രായം വന്നു. പ്രവാസി ക്ഷേമ വകുപ്പും മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ന്യൂനപക്ഷ വകുപ്പിനെപ്പറ്റി വലിയ പരാതിയൊന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടില്ല. മുൻ മന്ത്രി കെ.ടി. ജലീൽ വകുപ്പ് നല്ല രീതിയിൽ കൈകാര്യം ചെയ്തിരുന്നതാണ്. കെ.ടി ജലീൽ കാര്യങ്ങൾ ഫലപ്രദമായി നീക്കിയിരുന്നു. പരാതി ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.