ലക്ഷദ്വീപ് പുകയുന്നു; അഡ്മിനിസ്ട്രേറ്ററുടെ നടപടികളിൽ പ്രതിഷേധം.

ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി കൂടിയായ പ്രഫുൽ പട്ടേൽ ഒന്നിനുപിറകേ ഒന്നായി ലക്ഷദ്വീപിൽ കൊണ്ടുവന്ന ഉത്തരവുകളാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്.

കൊച്ചി: ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്ററായെത്തിയതിന് പിന്നാലെ നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്കെതിരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ലക്ഷദ്വീപിനെ നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് കേരളവും ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾക്ക് പിന്നിൽ അണിനിരക്കുകയാണ്. വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററെ കേന്ദ്ര സർക്കാർ തിരിച്ചുവിളിക്കണമെന്ന് പാർലമെന്‍റിലടക്കം ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

മുഖ്യമന്ത്രിയടക്കമുള്ളവ‍ർ പ്രതികരിച്ച് രംഗത്ത്

ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ആരംഭിച്ച ക്യാമ്പെയിനുകൾ കേരളത്തിലെ രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖർ ഏറ്റെടുത്തതോടെ വിഷയം വലിയ ചർച്ചയായിട്ടുണ്ട്. ലക്ഷദ്വീപില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അതീവഗൗരവം ഉള്ളവയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്. ദ്വീപ് നിവാസികളുടെ സംസ്കാരത്തിനും ജീവതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളതെന്നും അത്തരം നീക്കങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപും കേരളവുമായി ദീര്‍ഘനാളത്തെ ബന്ധമാണ് ഉള്ളത്. ദ്വീപ് നിവാസികളും നമ്മളും പരസ്പരം സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്.

വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം നമുക്ക് വളരെ ദൃഢമായ ബന്ധമാണ്. അത് തകർക്കാനുള്ള ഒരു ഗൂഢശ്രമം ആരംഭിച്ചതായാണ് വാര്‍ത്തകളില്‍ കാണുന്നത്. സങ്കുചിത താത്പര്യങ്ങള്‍ക്ക് വഴങ്ങികൊണ്ടാണ് അത്തരം നിലപാടുകള്‍. അത് തീര്‍ത്തും അപലപനീയമാണെന്നും ഇത്തരം പ്രതിലോമകരമായ നീക്കങ്ങളിൽ നിന്നും തീരുമാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവർ പിന്മാറണണെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദ പട്ടേലിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് എംപിമാർ രാഷ്ട്രപതിക്ക് കത്തയച്ചു. അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ നടന്ന് വരുന്ന ജനാതിപത്യ വിരുദ്ധ പ്രവർത്തനങ്ങളെയും കരി നിയമങ്ങൾ ഉപോയിഗിച്ചു നടക്കുന്ന ജനവിരുദ്ധ നീക്കങ്ങളെയും നേരിട്ട് മനസ്സിലാക്കാനായി കേരളത്തിലെ പാർലിമെന്റ് അംഗങ്ങൾ ഉൾകൊള്ളുന്ന ഒരു ഡെലിഗേഷനെ അയക്കണമെന്നും എം.പിമാരായ ഇ.ടി മുഹമ്മദ്‌ ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ് എന്നിവർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ലക്ഷദ്വീപിൽ സംഘ്പരിവാർ അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന അഡ്മിനിസ്ട്രേറ്ററെ ഉടൻ തിരിച്ചു വിളിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് കേന്ദ്ര സർക്കാറിനോടാവശ്യപ്പെട്ടു.

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തിയായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ആവശ്യപ്പെട്ടു. സംഘപരിവാറിന്‍റെ ഹിന്ദു രാഷ്ട്രീയത്തിന്‍റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനുള്ള ഹീന ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഫുൽ കെ പട്ടേലിനെ അടിയന്തരമായി തിരിച്ചു വിളിക്കണമെന്ന് എ എം ആരിഫ് എം.പി, ബിനോയി വിശ്വം എംപി എളമരം കരീം എംപി എന്നിവരും രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു.

നേരത്തെ ലക്ഷദ്വീപിന് പിന്തുണയുമായി നടൻ പൃഥ്വിരാജ്, സണ്ണി വെയ്‌ൻ, ആന്‍റണി വര്‍ഗീസ്, സലീം കുമാർ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. അഡ്മിനിസ്ട്രേറ്ററുടെ വിചിത്രമായ പരിഷ്കാരങ്ങളിൽ ഇവിടുത്തെ ജനസമൂഹം വലിയ ആശങ്കയിലാണെന്നും പരിഷ്കാരങ്ങൾ എപ്പോഴും ദ്വീപിലെ ജനങ്ങൾക്ക് വേണ്ടിയാകണമെന്നും പൃഥ്വിരാജ് ചൂണ്ടികാട്ടിയിരുന്നു.

ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി കൂടിയായ പ്രഫുൽ പട്ടേൽ ഒന്നിനുപിറകേ ഒന്നായി ലക്ഷദ്വീപിൽ കൊണ്ടുവന്ന ഉത്തരവുകളാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ എടുത്തുമാറ്റിയും ഗുണ്ടാആക്ട് നടപ്പാക്കിയും തീരസംരക്ഷണ നിയമത്തിന്‍റെ പേരു പറഞ്ഞ് മൽസ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുകളഞ്ഞതുമെല്ലാമാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതാണ് ഏറ്റവും ഒടുവിലുത്തേത്. അഡ്മിനിട്രേറ്ററുടെ നടപടികൾക്കെതിരെ ഓൺലൈൻ മാധ്യമങ്ങളിലൂടെ ദ്വീപിലെ വിദ്യാർഥി സംഘടനകൾ അടക്കമുളളവർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം വലിയ ചർച്ചയായി മാറിയത്.