നൂറിന്റെ നിറവില്‍ പികെ വാര്യർ

നൂറാം പിറന്നാള്‍ നിറവില്‍ ആയുര്‍വേദ ആചാര്യന്‍ പികെ വാര്യര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ച് രംഗത്ത് എത്തി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങള്‍ ഒഴിവാക്കി.

മലപ്പുറം: ആയുര്‍വേദ ആചാര്യന്‍ പി കെ വാര്യരുടെ നൂറാംപിറന്നാള്‍ നാളെ. ആശംസകളുമായി പ്രമുഖകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരെല്ലാം ആയുര്‍വേദ കുലപതിക്ക് ആശംസകള്‍ നേര്‍ന്നു. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും മെഡിക്കല്‍ ഡയറക്ടറുമായ പദ്മഭൂഷണ്‍ ഡോ. പികെ വാരിയരുടെ നൂറാം പിറന്നാള്‍ കൊവിഡ്‌

മഹാമാരികാരണം ആഘോഷങ്ങള്‍ ഒഴിവാക്കി ശതപൂര്‍ണിമ എന്ന പേരില്‍ ഓണ്‍ലൈനായാണ് നടക്കുന്നത്.

 

കൊവിഡ് സാഹചര്യങ്ങള്‍ മാറിയാല്‍ പുസ്തകപ്രകാശനം സാംസ്‌കാരിക-സാഹിത്യ കവി സമ്മേളനങ്ങള്‍ ചിത്രപ്രദര്‍ശനം വാര്‍ഷിക ആയുര്‍വേദ സെമിനാര്‍ തുടങ്ങിയവയും നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി പിറന്നാള്‍ ആശംസുകള്‍ നേര്‍ന്നതിനു പിന്നാലെ കഴിഞ്ഞ ദിവസം നടന്ന പിറന്നാള്‍ ആഘോഷങ്ങളുടെ ശതപൂര്‍ണിമയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇതിന് പുറമെ വിവിധ ദിവസങ്ങളിലായി ശാസ്ത്രസംബന്ധവും സാംസ്‌കാരികവുമായ പരിപാടികള്‍ നടക്കും. എട്ടിന് കോട്ടക്കല്‍ വൈദ്യരത്നം പി എസ് വാരിയര്‍ ആയുര്‍വേദ കോളേജ് ആഭിമുഖ്യത്തില്‍ പ്രഭാഷണ പരമ്പര എന്നിവയും നടക്കും.

 

1921ലാണ് പി.കെ വാര്യരുടെ ജനനം. മെട്രിക്കുലേഷനുശേഷം കോട്ടയ്ക്കല്‍ ആര്യവൈദ്യപാഠശാലയില്‍ നിന്ന് ആയുര്‍വേദത്തില്‍ ഡിപ്ലോമ നേടി. 1947 ല്‍ ഫാക്ടറി മാനേജരായി ആര്യവൈദ്യശാലയില്‍ നിയമനം. 1953 ല്‍ രണ്ടാ മത്തെ മാനേജിംഗ് ട്രസ്റ്റിയായി.ആര്യ വൈദ്യശാലയെ പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിച്ചതില്‍ ഡോ. പി.കെ. വാരിയര്‍ക്കുള്ള പങ്ക് നിസ്തുലമാണ്.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ആയുര്‍വേദകോളേജ്, സെന്റര്‍ ഓഫ് മെഡി സിനല്‍ പ്ലാന്റ് റിസര്‍ച്ച് എന്നിവ സ്ഥാപിച്ചു. ഗവേഷണത്തിന് പരമപ്രാധാന്യം നല്‍കി. ഔഷധച്ചെടികളുടെ വലിയ ഒരു ഉദ്യാനം കോട്ടയ്ക്കലില്‍ സംരക്ഷിച്ചുവരുന്നത് ഡോ. പി.കെ. വാരിയരുടെ നിര്‍ദ്ദേശത്തിലാണ്. പാരമ്പര്യത്തിന്റെ നന്മകള്‍ ഉള്‍ക്കൊള്ളുമ്പോഴും ആധുനികവത്ക്കരണത്തേയും ഇദ്ദേഹം ഉള്‍ക്കൊണ്ടു. കഷായത്തെ ടാബ്ലറ്റ് രൂപത്തിലാക്കി. ലേഹ്യത്തെ ഗ്രാന്യൂളുകളാക്കി. ഭസ്മത്തെ ഗുളിക രൂപത്തിലാക്കി. കോട്ടയ്ക്കലിന് പുറമെ പാലക്കാടും നഞ്ചന്‍കോഡും ആര്യവൈദ്യശാലയ്ക്ക് ഫാക്ടറികളുണ്ടായി. കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കാനും ആര്യവൈദ്യശാല മുന്‍കയ്യെടുത്തു.

കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘം പ്രശസ്തമായ ഒരു കഥകളി ഗ്രൂപ്പാണ്. സ്മൃതിപര്‍വം എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് 2009 ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1999 ല്‍ പത്മശ്രീ, 2010 ല്‍ പത്മഭൂഷണ്‍, കൂടാതെ നിരവധി അവാര്‍ഡുകളും പികെ വാര്യരെ തേടിവന്നിട്ടുണ്ട്. 1987 ല്‍ കോപ്പന്‍ഹേഗനില്‍ നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍ അവാര്‍ഡ് നേടി. 1999 ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിലിറ്റ് നല്‍കി ആദരിച്ചു. 1997 ല്‍ ആള്‍ ഇന്ത്യാ ആയുര്‍വേദിക് കോണ്‍ഗ്രസ് ആയുര്‍വേദ മഹര്‍ഷിപട്ടം നല്‍കി ആദരിച്ചിട്ടുണ്ട്. കോടി തലപ്പണ ശ്രീധരന്‍ നമ്പൂതിരി, പാര്‍വ്വതി എന്ന കുഞ്ചി വാരസ്യാര്‍ എന്നിവരാണ് പി.കെ.വാരിയരുടെ മാതാപിതാക്കള്‍.