സർക്കാരിന്‍റെ റബ്ബർ തോട്ടത്തില്‍ തുമ്പച്ചെടിയെന്ന് കരുതി വളർന്നത് കഞ്ചാവ്

ഗോഡൗൺ കെട്ടിടത്തിന്റെ മറവിലായിട്ടാണ് ചെടികൾ വളർന്നു നിന്നത് എന്നത് കൊണ്ട് റോഡിലൂടെ പോകുന്നവർക്ക് കഞ്ചാവ് ചെടികൾ വളർന്നു നിൽക്കുന്നത് കാണാൻ കഴിഞ്ഞിരുന്നില്ല.

പത്തനാപുരം: കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ റബ്ബർ തോട്ടത്തിനുള്ളിൽ കഞ്ചാവു ചെടികൾ. കൊല്ലം പത്തനാപുരത്തെ തോട്ടത്തിനുള്ളിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസെടുത്തു. പത്തനാപുരം പാതിരിക്കൽ ചിതൽവെട്ടിയിൽ കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള വസ്തുവിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വളം ഗോഡൗണിന്റെ സമീപത്തായിരുന്നു ചെടികൾ.രണ്ടു ചെടികളാണ് ഉണ്ടായിരുന്നത്.

ഇവ നട്ടുവളർത്തിയത് ആണെന്നാണ് എക്സൈസ് സംഘം കരുതുന്നത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. ഒരു ചെടി സാമാന്യം നന്നായി വളർന്നതും മറ്റൊരണ്ണം അതിൽ ചെറിയ ചെടിയുമായിരുന്നു. രാവിലെ എസ്റ്റേറ്റിനുള്ളിൽ റബ്ബർ തൈകൾ പ്ലാന്‍റ് ചെയ്യുന്നതിന്‍റെ ഭാഗമായി എസ്റ്റേറ്റിനുള്ളിലെ കാടുകൾ സ്ത്രീ തൊഴിലാളികളും മറ്റും ചേർന്ന് വെട്ടിതെളിക്കുന്നതിനിടയിലാണ് കഞ്ചാവ് ചെടികൾ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ ഒരു സ്ത്രീ മറ്റുള്ള സ്ത്രീകളെ വിളിച്ചു കാണിച്ചു.

 

 

 

ചിലർ അത് തുമ്പ ചെടിയാണെന്ന് പറഞ്ഞു വെട്ടിക്കളയാൻ പറഞ്ഞു. എങ്കിലും സംശയം തോന്നിയവർ ഫീൽഡ് സൂപ്പർ വൈസറെ കാണിച്ചു കഞ്ചാവു ചെടിയാണെന്ന് സ്ഥിരീകരിച്ചു. ഇതേതുടർന്നാണ് വിവരം എക്സൈസിനെ അറിയിച്ചത്. ഏരിയ മാനേജർ അംജത്ത് ഖാനെ അറിയിക്കുകയും ചെയ്തു. അദ്ദേഹവും കൊല്ലം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിനെ വിവരം അറിയിച്ചു.

 

കഞ്ചാവു ചെടികളിൽ ഒരെണ്ണത്തിനു 172 cm നീളവും രണ്ടാമത്തേ ചെടിക്ക് 112 cm നീളവുമുണ്ട്. കഞ്ചാവു ചെടി വളർന്നു നിന്നിരുന്ന സ്ഥലം എസ്റ്റേറ്റിനുള്ളിലെ വളം ഗോഡൗണിനു സമീപത്തായിട്ടാണ്. ഗോഡൗൺ കെട്ടിടത്തിന്റെ മറവിലായിട്ടാണ് ചെടികൾ വളർന്നു നിന്നത് എന്നത് കൊണ്ട് റോഡിലൂടെ പോകുന്നവർക്ക് കഞ്ചാവ് ചെടികൾ വളർന്നു നിൽക്കുന്നത് കാണാൻ കഴിഞ്ഞിരുന്നില്ല.

 

 

കഞ്ചാവ് ചെടികൾ കണ്ടെടുത്ത സ്ഥലത്തേക്ക് ചില യുവാക്കൾ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്നും മഴക്കാലം തുടങ്ങുന്നതിനു മുമ്പ് ചെടികൾ നട്ടിരുന്ന സ്ഥലത്തേക്ക് ആ യുവാക്കൾ വെള്ളവും മറ്റും കൊണ്ടു പോകുന്നത് ശ്രദ്ധയിൽ പ്പെട്ടിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. മഴക്കാലമായതിനാൽ ഈ ഭാത്തേക്ക് ആരും ഉടനടി വരാൻ സാധ്യതയില്ലെന്ന് മനസ്സിലാക്കി ചെടികൾ പാകമാകുന്നതിനായി അവിടെ നിർത്തിയിരുന്നതാണെന്നും അനുമാനിക്കുന്നു.

 

ചെടി നട്ടുവളർത്തിയ ആൾക്കാരെപ്പറ്റി സൂചന ലഭിച്ചതായി എക്സൈസ് വ്യക്തമാക്കി. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. എക്സൈസ് ഇൻസ്പെക്ടർ T രാജീവ് പ്രീ:ഓഫീസർ ഉണ്ണികൃഷ്ണപ്പിള്ള സിവിൽ എക്സൈസ് ഓഫീസറൻമാരായ നിതിൻ,പ്രസാദ്,അഭിലാഷ് വിഷ്ണു അജീഷ് ബാബു എന്നിവരാണ് അന്വേഷണ സംഘത്തിൽ.