ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ വിടവാങ്ങി.

39 ഭാര്യമാർ, 94 മക്കൾ; 100 മുറികളുള്ള വീട്ടിൽ താമസം; വീട്ടിൽ 180 അംഗങ്ങൾ

ഏറ്റവും വലിയ കുടുംബത്തെ സന്തോഷത്തോടെ നയിച്ച്‌ ചരിത്രത്താളുകളില്‍ ഇടംപിടിച്ച മിസോറാമുകാരനായ സിയോണ ചന വിടവാങ്ങി. ഐസ്വാളിലെ ട്രിനിറ്റി ആശുപത്രിയിലായിരുന്നു 76 കാരനായ സിയോനയുടെ അന്ത്യം. പ്രമേഹവും രക്താതിസമ്മര്‍ദവും മൂര്‍ഛിച്ച്‌ മൂന്നു ദിവസമായി വീട്ടില്‍ ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂര്‍ഛിച്ച്‌ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പെ മരണം സ്ഥിരീകരിച്ചു.

വലിയ കുടുംബവുമായി കഴിയുന്ന സിയോണ ചന വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെ മിസോറാമിലെ ബാക്തോങ് ലാങ്ന്വാം ഗ്രാമം ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായിരുന്നു. പിതാവ് 1942ല്‍ സ്ഥാപിച്ച പ്രത്യേക ക്രിസ്ത്യന്‍ വിശ്വാസ വിഭാഗത്തിന്‍റെ നേതാവ് കൂടിയായിരുന്നു സിയോന. അംഗങ്ങള്‍ക്ക് ബഹുഭാര്യത്വം അനുവദിക്കുന്ന ഈ വിഭാഗത്തില്‍ 400 അംഗങ്ങളാണുള്ളത്. 1945ല്‍ ജനിച്ച അദ്ദേഹം 17ാം വയസ്സിലാണ് തന്നെക്കാള്‍ മൂന്നു വയസ്സ് കൂടുതലുള്ള ആദ്യ ഭാര്യയെ വിവാഹം കഴിക്കുന്നത്. 2004ലാണ് അവസാന ഭാര്യ ജീവിതത്തിന്‍റെ ഭാഗമാകുന്നത്. കുടുംബ സമേതം 100 മുറികളുള്ള നാലു നില വീട്ടിലായിരുന്നു താമസം. ചുവാന്‍ താര്‍ റണ്‍ എന്നു പേരിട്ട ഈ വസതിയും അതിലെ കുടുംബവുമായിരുന്നു വിനോദസഞ്ചാരികളൂടെ പ്രധാന ആകര്‍ഷണം. മൊത്തം 180 അംഗങ്ങളാണ് ഈ വീട്ടിലുള്ളത്.

 

കുടുംബത്തിലെ അംഗങ്ങള്‍ക്കെല്ലാം സ്വന്തമായി മുറികളുണ്ടെങ്കിലും പൊതുവായ അടുക്കളയിലാണ് ഭക്ഷണം വിളമ്പുന്നത്. സ്വന്തം അധ്വാനത്തില്‍നിന്നുള്ള വരുമാനവും സംഭാവനകളുമാണ് കുടുംബത്തെ നിലനിര്‍ത്തിയിരുന്നത്.