ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തളളി

​​​​കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരായ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്‍റ് അതോറിറ്റി റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്‌ത് കെ പി സി സി ഭാരവാഹി നൗഷാദലി നൽകിയ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. ഭരണ പരിഷ്‌കാര നിർദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോൾ ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു.

ഭരണപരിഷ്‌കരങ്ങള്‍ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ കോടതി ഇത് അനുവദിച്ചിരുന്നില്ല. പകരം വിശദീകരണം ആരാഞ്ഞ് കേന്ദ്രത്തിനും ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷനും കത്തയച്ചിരുന്നു. പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷമാവും പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നും ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ കോടതിയിൽ വിശദീകരണം നല്‍കി.

ജസ്‌റ്റിസ് എല്‍ പി ഭാട്യ അദ്ധ്യക്ഷത വഹിച്ച ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആയിഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ഉച്ചയ്‌ക്ക് ശേഷം പരിഗണിക്കും. സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാനുള്ള ശ്രമമാണ് ആയിഷ സുല്‍ത്താന ‘ബയോളജിക്കല്‍ വെപ്പണ്‍’ പരാമര്‍ശത്തിലൂടെ നടത്തിയതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.