സർക്കാർ ഓഫീസുകൾ ഏജന്‍റുമാർ നിയന്ത്രിക്കുന്നു; ജീവനക്കാർക്ക് വിമർശനവുമായി മുഖ്യമന്ത്രി

ഫയലുകൾ അനാവശ്യമായി വൈകിപ്പിക്കുന്ന നടപടികൾ ഇപ്പോഴുമുണ്ട്. മനപൂർവ്വം ചിലർ നൂലാമാലകൾ സൃഷ്ടിക്കുകയാണ്. ഫയൽ നീക്കം വേഗത്തിലാക്കാൻ പുതിയ സംവിധാനം കൊണ്ടുവരും.

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ഏജൻറുമാരുടെ ഇടപെടൽ ഇല്ലാതായിട്ടില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവനക്കാർ ഇത് സ്വയം വിമർശനപരമായി പരിശോധിക്കണം. സർക്കാർ ഓഫീസുകൾ ജനങ്ങൾക്കുവേണ്ടി ഉള്ളതാണെന്ന ചിന്ത എല്ലാ ജീവനക്കാർക്കും ഉണ്ടാകണം. ജനങ്ങൾക്കും സർക്കാർ ജീവനക്കാർക്കും ഇടയിൽ മൂന്നാമതൊരാൾ എന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. എൻ ജി ഒ യൂണിയൻ സംഘടിപ്പിച്ച സെമിനാറിൽ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ വിമർശനങ്ങൾ.

അന്ന് അവതാരങ്ങളെ കുറിച്ച് പറഞ്ഞു

 

ഒന്നാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് ജീവനക്കാരെ ഓർമിപ്പിച്ച മുഖ്യമന്ത്രി, സർക്കാർ ഓഫീസുകളിൽ എത്തുന്ന അവതാരങ്ങളെ കുറിച്ചും പരാമർശിച്ചു. സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിലെ ഈ മോശം പ്രവണതകൾ പൂർണമായി ഇല്ലാതായിട്ടില്ല എന്നതാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത്. ജനങ്ങളാണ് യഥാർത്ഥ യജമാനന്മാർ എന്ന് ജീവനക്കാർ ഓർത്തിരിക്കണം എന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. എല്ലാ സുഖസൗകര്യങ്ങളും പറ്റുന്നവരാണ് സർക്കാർ ജീവനക്കാരന്ന പൊതുധാരണ മാറ്റണമെന്നും ജീവനക്കാരെ മുഖ്യമന്ത്രി ഉപദേശിച്ചു.

 

 

അവിഹിതമായി പണം കൈപ്പറ്റുന്നതുമാത്രമല്ല അഴിമതി

 

ഏതെങ്കിലും പ്രവർത്തി നടത്തിയതിന് അവിഹിതമായി പണം കൈപ്പറ്റുന്നത് മാത്രമല്ല അഴിമതി എന്ന് മുഖ്യമന്ത്രി പറയുന്നു. സർക്കാർ പണം ചോർന്നു പോകുന്നത് കയ്യുംകെട്ടി നോക്കി നിൽക്കുന്നതും അഴിമതിക്ക് തുല്യമാണ്. ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ല എന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സിവിൽ സർവീസിന് ശോഭ കെടുത്തുന്ന ഇടപെടൽ ഇപ്പോഴും നടക്കുന്നുണ്ട്. ദുരന്ത കാലത്തും ജീവനക്കാരുടെ വേതനം വർധിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് കാര്യക്ഷമത വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.

 

ഫയൽ നീക്കം വേഗത്തിലാക്കാൻ നടപടി

 

ഫയലുകൾ അനാവശ്യമായി വൈകിപ്പിക്കുന്ന നടപടികൾ ഇപ്പോഴുമുണ്ട്. മനപൂർവ്വം ചിലർ നൂലാമാലകൾ സൃഷ്ടിക്കുകയാണ്. ഫയൽ നീക്കം വേഗത്തിലാക്കാൻ പുതിയ സംവിധാനം കൊണ്ടുവരും. ഒരു ഫയൽ തീർപ്പാക്കാൻ ഏറ്റവും കുറഞ്ഞ സമയപരിധി നിശ്ചയിക്കും. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ച് സോഷ്യൽ ഓഡിറ്റ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കി സിവിൽ സർവീസ് സേവനങ്ങൾ വേഗത്തിൽ ജനങ്ങളിലെത്തിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്.