തവനൂരിലെ കൊലപാതകം; പ്രതികൾക്ക് പ്രാദേശീക സഹായം ലഭിച്ചു.

തവനൂർ : കടകശ്ശേരിയിൽ കഴിഞ്ഞദിവസമുണ്ടായ കൊലപാതകത്തിന്റെ അന്വേഷണം വീടിനുസമീപംകണ്ട രണ്ടുപേരെ കേന്ദ്രീകരിച്ച്. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കടകശ്ശേരി തട്ടോട്ടിൽ ഇയ്യാത്തുട്ടി ഉമ്മ(70)യെയാണ് വീടിനകത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഇയ്യാത്തുട്ടി ഉമ്മയുടെ വീടിനുസമീപം ഞായറാഴ്ച ഉച്ചയോടെ അപരിചിതരായ രണ്ടുപേരെ കണ്ടുെവന്ന് ചിലർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒരാൾ വീടിന്റെ പടിക്കലും മറ്റൊരാൾ ഉമ്മറത്തെ ഗ്രില്ലിന് സമീപവും നിൽക്കുന്നത് കണ്ടവരുണ്ട്.

അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ കവർന്നതോടെ മോഷ്ടിക്കാൻവേണ്ടിയാണ് കൊലനടത്തിയിട്ടുള്ളതെന്ന് വ്യക്തമായി.

വളയും മാലയുമെല്ലാം ഉൾപ്പെടെ ദേഹത്ത് 15 പവനോളം ആഭരണങ്ങളുണ്ടായിരുന്നെന്നാണ് വിവരം. പോലീസ് നായ ബസ് സ്റ്റോപ്പ് വരെ ഓടി എത്തിയിരുന്നു. പ്രതികൾക്ക് പ്രാദേശികമായ ചില സഹായങ്ങളും കിട്ടിയതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.