ഭാരതപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുറ്റിപ്പുറം: പേരശ്ശനൂർ എടച്ചലം പന്നിക്കഴായിൽ അബ്ദുൽകരീമിന്റെ മകൻ സഹദി(24) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കിട്ടിയത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് കാണാതായത്.

ഒഴുക്കിൽപ്പെട്ട സഹോദരനെയും ബന്ധുവിനെയും രക്ഷപ്പെടുത്തുന്നതിനിടെയാണ് സഹദ് ഒഴുക്കിൽ പെട്ടത്. പൊന്നാനി, തിരൂർ, മലപ്പുറം എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ സ്കൂബാ ഡൈവിങ് വിദഗ്ധരും തിങ്കളാഴ്ച പരിശോധന നടത്തി. കൂടാതെ, പൊന്നാനി കോസ്റ്റൽ പോലീസും ഇരിമ്പിളിയത്തുനിന്നുള്ള മുങ്ങൽവിദഗ്ധരും കൂട്ടായിയിൽനിന്നെത്തിയ മത്സ്യത്തൊഴിലാളികളുടെ സംഘവും പരിശോധന നടത്തി.

പോലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. മിനിപമ്പയിലെ രക്ഷാപ്രവർത്തകരും ട്രോമാകെയർ വിഭാഗവും പുഴയിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. രാത്രിയോടെ നിർത്തിവെച്ച തിരച്ചിൽ ചൊവ്വാഴ്ച രാവിലെ ആരംഭിച്ചപ്പോഴാണ് ലഭിച്ചത്.

സഹോദരൻ സാബിത്ത്, ബന്ധുവായ ഷാഹുൽഹമീദ് എന്നിവരോടൊപ്പമാണ് സഹദ് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെട്ട സാബിത്തിനെയും ഷാഹുൽഹമീദിനെയും രക്ഷിക്കുന്നതിനിടെയാണ് സഹദ് കയത്തിലെ ഒഴുക്കിൽപ്പെട്ടത്. ഇരുവരും കയത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും സഹദ് ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.