ഹാജിമാരെ സ്വീകരിക്കാനായി മക്ക നഗരിയും ഹറം പള്ളിയും ഒരുങ്ങി.

ഈ വർഷം അരലക്ഷത്തിലേറെ വരുന്ന ഹാജിമാരെ കർമങ്ങൾ പൂർത്തിയാക്കി മടക്കാമാകുമെന്നാണ് സൗദി അറേബ്യയുടെ പ്രതീക്ഷ.

മദീന: ഹാജിമാരെ സ്വീകരിക്കാനായി മക്ക നഗരിയും ഹറം പള്ളിയും ഒരുങ്ങി. വിശുദ്ധ ഹറമിൽ നമസ്കാരം നിർവഹിക്കാൻ ഇന്ന് മുതൽ പെർമിറ്റുകൾ അനുവദിക്കില്ല. ഹജ്ജിനു മുന്നോടിയായി വിശുദ്ധ ഹറമിനടുത്ത് താമസിക്കുന്നവരേയും ഒഴിപ്പിക്കും. പൂർണമായും അണുവിമുക്തമാക്കുന്ന പ്രക്രിയ ഹറമിൽ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു ഹറമിലേക്ക് സാധാരണക്കാർക്ക് പ്രവേശിക്കാനുള്ള അവസാന സമയം. ഇന്ന് മുതൽ ഹറമിലേക്ക് നമസ്കാരത്തിന് പെർമിറ്റുകൾ അനുവദിക്കില്ല. ഹറം ജീവനക്കാർക്ക് മാത്രമായിരിക്കും പ്രവേശനം. ഇന്ന് കഅ്ബയും ഹറം പള്ളിയും പൂർണമായും അണുവിമുക്തമാക്കും. ദുൽഹജ്ജ് ഏഴ് അഥവാ ഈ ശനിയാഴ്ച മുതൽ ഹാജിമാരെത്തുന്ന സാഹചര്യത്തിലാണിത്.

എല്ലാം സാങ്കേതിക മികവോടെ ഹറമിൽ ഒരുങ്ങിക്കഴിഞ്ഞു. സംസം വെള്ളം ബോട്ടിലിൽ നൽകും. അണുമുക്തമാക്കാൻ റോബോട്ടുകളും സജീവം. കനത്ത സുരക്ഷാ വലയത്തിലാണ് ഹറമും പുണ്യ കേന്ദ്രങ്ങളും. 25 ലക്ഷം പേരെ ഉൾക്കൊള്ളാവുന്ന പുണ്യ കേന്ദ്രങ്ങളിലേക്ക് എത്തുന്നത് അറുപതിനായിരത്തോളം പേർ മാത്രമാണ്.

കഴിഞ്ഞ തവണ ആയിരം പേർ മാത്രമായിരുന്നു പങ്കെടുത്തത്. കോവിഡ് നിയന്ത്രണങ്ങളോടെ വിജയകരമായി തന്നെ ഈ വർഷം അരലക്ഷത്തിലേറെ വരുന്ന ഹാജിമാരെ കർമങ്ങൾ പൂർത്തിയാക്കി മടക്കാമാകുമെന്നാണ് സൗദി അറേബ്യയുടെ പ്രതീക്ഷ.