പി കെ കുഞ്ഞാലിക്കുട്ടി സമ്മർദ്ദത്തിൽ,​ മലപ്പുറത്തേക്ക് തിരിച്ചു,​ ഹൈദരലി ശിഹാബ് തങ്ങളെ കാണും

തിരുവനന്തപുരം: ഇഡി നോട്ടീസ് അയച്ചതിനെ തുടർന്ന് മൊയിൻ അലി തങ്ങൾ പരസ്യവിമർശനവുമായി രംഗത്ത് വന്നതിന് പിന്നാലെ തലസ്ഥാനത്തായിരുന്ന പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് തിരിച്ചു. നാളത്തെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് അടിയന്തരമായി കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മടങ്ങിയത്. മൊയിൻ അലി ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിൽ കണ്ട് വിശദീകരിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.

പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായിട്ടാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷനുമായ മൊയിന്‍ അലി തങ്ങള്‍ ഇന്ന് കോഴിക്കോട് മാദ്ധ്യമങ്ങളെ കണ്ടത്. ഹൈദരലി തങ്ങള്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിനു കാരണം കു‌ഞ്ഞാലിക്കുട്ടിയാണെന്ന് മൊയിൻ അലി പറഞ്ഞു. തന്‍റെ പിതാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പുതിയ വിവാദങ്ങളോടെ മാനസിക സമ്മർദ്ദം കൂടി ആകെ തകർന്ന നിലയിലാണെന്നും മൊയിൻ അലി ആരോപിച്ചു.

ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാ‍ന്‍സ് മാനേജര്‍ അബ്ദുള്‍ സമീറാണെന്നും അദ്ദേഹം പറഞ്ഞു.നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടില്‍ പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‍മെന്റ് ലീഗ് സംസ്ഥാന അദ്ധ്യ.ക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് വിളിപ്പിക്കുകയും ചെയ്കിരുന്നു,​

കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി ലീഗിന്‍റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രികയുടെ ഫിനാന്‍സ് ഓഫീസറായി അബ്ദുള്‍ സമീറിനെ നിയമിച്ചതും കു‍ഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടതും കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചയ്യലിന് വിധേയനാകേണ്ടതും കുഞ്ഞാലിക്കുട്ടിയാണെന്നും മുയിന്‍ അലി പറഞ്ഞു. ചന്ദ്രികയ്ക്കായി ഭൂമി വാങ്ങിയതിലുള്‍പ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്. വാങ്ങിയ ഭൂമി കണ്ടല്‍കാടാണെന്നും മൊയിന്‍ അലി പറഞ്ഞു. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരങ്ങിയെന്നും തിരുത്തല്‍ വേണമെന്നും മൊയിന്‍ അലി ആവശ്യപ്പെട്ടു.