കെ.ടി. ജലീൽ എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു വരുത്തി
തിരുവനന്തപുരം: എ.ആർ നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കെ.ടി. ജലീൽ എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു വരുത്തി. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ജലീൽ ഇ.ഡിക്കു മുന്നിൽ വീണ്ടും ഹാജരാവാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്.



സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയെ ജലീൽ അറിയിച്ചതായാണ് വിവരം. പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് ജലീലിനോട് മുഖ്യമന്ത്രി നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. ചന്ദ്രിക കേസിൽ പരാതിക്കാരൻ താനല്ലെന്നും ജലീൽ മുഖ്യമന്ത്രിയെ അറിയിച്ചു.
എ.ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കെ.ടി. ജലീലിന്‍റെ പ്രസ്താവനകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. തുടർന്ന് സി.പി.എമ്മും സഹകരണ വകുപ്പ് മന്ത്രിയും ജലീലിന്‍റെ നിലപാടിനെതിരെ രംഗത്തെത്തി.