കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അഞ്ച് ദിവസത്തെ ക്വറന്റൈൻ നിർബന്ധമാക്കി ഗോവ

പനാജി: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അഞ്ച് ദിവസത്തെ ക്വറന്റൈൻ നിർബന്ധമാക്കി ഗോവ. ഗോവയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മറ്ര് സ്ഥാപനങ്ങളിലുള്ള ജീവനക്കാർക്കും ക്വാറന്റൈൻ ബാധകമാണ്. കേരളത്തിൽ നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിന് നിർബന്ധിതമായതെന്ന് ഗോവ അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥികൾക്കുള്ള ക്വാറന്റൈൻ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരികളോ പ്രിൻസിപ്പൾമാരോ ഒരുക്കികൊടുക്കണമെന്നും ജീവനക്കാരുടെ ക്വാറന്റൈൻ അതാത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായിരിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

അഞ്ച് ദിവസത്തെ ക്വാറന്റൈന് ശേഷം ഇവർ ആർ ടി പി സി ആർ ടെസ്റ്റിന് വിധേയരാകണം. കേരളത്തിൽ നിന്ന് മറ്റാവശ്യങ്ങൾക്കു വേണ്ടി ഗോവയിൽ വരുന്നവർ ആർ ടി പി സി ആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കിയ ശേഷം അഞ്ച് ദിവസം ക്വാറന്റൈൻ ഇരിക്കണം.

അതേസമയം ഗോവയിൽ നിലവിലുള്ള കർഫ്യൂ ഈ മാസം 20 വരെ നീട്ടിയിട്ടുണ്ട്. കാസിനോകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളൊന്നും ഗോവയിൽ ഈ കാലയളവിൽ പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ മേയ് മാസം അഞ്ചാം തീയതി മുതലാണ് ഗോവയിൽ കർഫ്യൂ നിലവിൽ വരുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്നുവെങ്കിലും കാസിനോ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാനുള്ള അനുമതി സർക്കാർ ഇതുവരെ നൽകിയിട്ടില്ല.