‘എന്തുകൊണ്ട് ഗോഡ്സെ ഗാന്ധിജിയെ കൊന്നു’ എന്ന പാഠവും ഒന്നാം ക്ലാസ് മുതൽ പഠിക്കേണ്ടി വരും’ വി.ഡി സതീശന്‍

തിരൂർ: കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തില്‍ സർക്കാർ തെറ്റ് തിരുത്താൻ തയ്യാറാകണമെന്ന് വി.ഡി സതീശൻ. സവർക്കറും ഗോള്‍വള്‍ക്കറും വരെ പാഠപുസ്തകത്തിൽ വന്നു. ഇനിയെന്തു കൊണ്ട് ഗാന്ധിജിയെ കൊന്നു എന്ന ഗോഡ്സെയുടെ പാഠവും കേരളത്തിൽ ഒന്നാം ക്ലാസ് മുതൽ പഠിക്കേണ്ടി വരും. തെറ്റ് പറ്റിയാൽ തിരുത്തുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.

അതേസമയം ആർ.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയ വിവാദ സിലബസ് പുനഃപരിശോധിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല അറിയിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും സര്‍വകലാശാല വിസി വ്യക്തമാക്കി. സിലബസ് പ്രശ്നം നിറഞ്ഞതാണെന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ചിന്തയെന്നാൽ മതജാതി ചിന്തയെന്ന കാഴ്ചപാടാണ് സിലബസിനുള്ളത്. മറ്റു പല കാഴ്ചപ്പാടുകൾക്കും അതിൽ ഇടം നൽകിയിട്ടില്ല. വർഗീയ വിഭജന അജണ്ടക്ക് ശക്തി കിട്ടാൻ സിലബസുകൾ കാരണമാകരുത്. വിമർശന പഠനത്തിനു പോലും വർഗീയ ലേഖനങ്ങൾ സിലബസിൽ വരരുതെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം സർവകലാശാലയെ അറിയിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര സമരത്തിനോട് മുഖം തിരിഞ്ഞു നിന്ന ആശയങ്ങളേയും നേതാക്കളേയും മഹത്വവത്കരിക്കുന്ന നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയുടെ വിസിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വിവാദത്തില്‍ പ്രതികരിച്ചതിലൂടെ നിലപാട് വ്യക്തമാണ്. ഏത് പ്രതിലോമകരമായ ആശയങ്ങള്‍ പരിശോധിക്കേണ്ടി വന്നാലും അതിനെ മഹത്വവത്കരിക്കരുതെന്നും പിണറായി പറഞ്ഞു. സര്‍വകലാശാല ഫലപ്രദമായ നടപടി ഇപ്പോള്‍ തന്നെ സ്വീകരിച്ചു. രണ്ടംഗ വിദഗ്ദ്ധ സമിതിയെ പരിശോധനയ്ക്കായി നിശ്ചയിച്ചിട്ടുമുണ്ട്. ഡോ ജെ പ്രഭാഷ്, ഡോ കെഎസ് പവിത്രനുമാണ് വിദഗ്ദ്ധ സമിതി. അവരുടെ ശിപാര്‍ശയില്‍ ഇക്കാര്യത്തില്‍ നിലപാടെടുക്കുമെന്നും ഇക്കാര്യത്തില്‍ കേരളത്തിന്‍റെ നിലപാടില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം തിരൂരിൽ പറഞ്ഞു