വിരോധവും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങളെ ചെറുക്കണം, ഇതിനായി സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണം; വിമർശിച്ച് വിഡി സതീശൻ

തിരുർ: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. വ്യാജ ഐഡിയുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലുടെ വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിലും സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. വിരോധവും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങളെ ചെറുക്കണം. ഇതിനായി സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണം. രണ്ട് വിഭാഗങ്ങളെയും തമ്മിലടിപ്പാക്കാനുള്ള ശ്രമം തടയണം. അതിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും വിഡി സതീശൻ വ്യക്തമാക്കി.

ഒരു വിഭാഗത്തിന് പരാതി ഉണ്ടെങ്കിൽ സർക്കാർ അന്വേഷിക്കണം. രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമത്തിന് പിന്നിൽ സംഘ പരിവാർ അജണ്ടയെന്ന് സംശയിക്കുന്നുവെന്നും സതീശൻ ആവർത്തിച്ചു. മനപ്പൂർവം വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷമായി മാറ്റി, കേരളത്തിൽ അത് വളർത്താനിടയാക്കരുതെന്നും സതീശൻ ആവർത്തിച്ചു. സിപിഎമ്മിന് ഈ വിഷയത്തിൽ നിഗൂഡ ലക്ഷ്യമുണ്ടോയെന്ന് സംശയിക്കുന്നു. ആ രീതിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണങ്ങളെന്ന് കുറ്റപ്പെടുത്തിയ സതീശൻ, വിഷയത്തിൽ കോൺഗ്രസ് കക്ഷി ചേരുന്നില്ലെന്നും ഇരുകൂട്ടരോടും സംയമനം പാലിക്കാനാണ് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി.