പെട്രോള്‍ പമ്പില്‍ വെച്ച് മലയാളിയെ വെടിവെച്ച സൗദി പൗരന് ശിക്ഷ വിധിച്ചു


റിയാദ്: റിയാദ് പ്രവിശ്യയിലെ വാദി ദവാസിറില്‍ മലയാളിയെ വെടിവെച്ചു പരിക്കേല്‍പ്പിച്ച സൗദി പൗരന് ഏഴുവര്‍ഷം തടവും പിഴയും സൗദി ശരീഅത്ത് കോടതി വിധിച്ചു. വെടിവെക്കാനുപയോഗിച്ച ആയുധം കണ്ടുകെട്ടും. പ്രതി കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന പരമാവധി ശിക്ഷ നല്‍കണമെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. 

വാദി ദവാസിറില്‍ പെട്രോള്‍ പമ്പിലെത്തിയ സൗദി പൗരന്‍ ഫുള്‍ ടാങ്ക് എണ്ണയടിച്ച ശേഷം പണം ചോദിച്ചപ്പോഴാണ്,  ജീവനക്കാരനായ കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിനെതിരെ വെടിയുതിര്‍ത്തത്. ഓഗസ്റ്റ് 12ന് പുലര്‍ച്ചെ ആറു മണിക്കാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. 

പിക്കപ്പ് വാഹനത്തിലെത്തിയ സൗദി പൗരന്‍ ആവശ്യപ്പെട്ടതനുസരിച്ച് മുഹമ്മദ് ഫുള്‍ ടാങ്ക് എണ്ണ അടിച്ചു. പണം നല്‍കാതെ പോകാന്‍ ശ്രമിച്ചപ്പോള്‍ പിക്കപ്പിനടുത്തേക്ക് ചെന്ന മുഹമ്മദിനെ തള്ളിയിട്ട് കടന്നുകളഞ്ഞ ഇദ്ദേഹം വാഹനമോടിച്ചുപോയ ഇദ്ദേഹം തിരികെ വന്ന് വെടിയുതിര്‍ക്കുകയായിരുന്നു. തുടയില്‍ വെടിയേറ്റ ഇദ്ദേഹത്തെ വാദി ദിവാസിറിലെ  മിലിറ്ററി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ മുഹമ്മദ് സുഖം പ്രാപിച്ചു.