കൊണ്ടോട്ടി എസ്‌ഐയെ വെട്ടിവീഴ്ത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകൻ

മലപ്പുറം: കൊണ്ടോട്ടിയില്‍ പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയെ വെട്ടിവീഴ്ത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് നാട്ടുകാര്‍. പള്ളിക്കല്‍ ബസാറിനടുത്ത് മിനി ഇന്‍ഡ്രസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ വെച്ചാണ് കൊണ്ടോട്ടി പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ ഒ കെ രാമചന്ദ്രന് വെട്ടേറ്റത്. തോളില്‍ വെട്ടേറ്റ എസ്‌ഐയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മിനി എസ്‌റ്റേറ്റിനടുത്ത് താമസിക്കുന്ന ചീരക്കൊട ഹരീഷ് എന്ന അനി ആണ് എസ്‌ഐയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം.

മിനി എസ്‌റ്റേറ്റിലെചെരുപ്പ് കമ്പനിയില്‍ ബജരംഗ്ദളിന്റെ പേരില്‍ ഗുണ്ടാ സ്റ്റയിലില്‍ സംഭാവന ചോദിച്ചെത്തിയ ഹരീഷ് ആവശ്യപ്പെട്ട പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കമ്പനിക്ക് നേരെ കല്ലെറിഞ്ഞു. ജനല്‍ പാളികള്‍ തകര്‍ത്തു. ആക്രമണം തുടര്‍ന്നതോടെ കമ്പനി ജീവനക്കാര്‍ പോലിസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ എസ്.ഐ ഹരീഷിനോട് സംസാരിക്കവെ പ്രകോപിതനായ ഹരീഷ് കൈയില്‍ കരുതിയിരുന്ന വടിവാള്‍ എടുത്ത് വെട്ടുകയായിരുന്നു. വെട്ടേറ്റ് വീണ എസ്‌ഐ രാമചന്ദ്രനെ രക്ഷിക്കാനെത്തിയവര്‍ക്ക് നേരെയും പ്രതി വടിവാള്‍ വീശിയതോടെ പോലിസുകാരടക്കം ഓടി രക്ഷപ്പെട്ടു. പിന്നീട് കൂടുതല്‍ പോലിസ് എത്തിയതിന് ശേഷമാണ് പ്രതിയെ ബലപ്രയോഗത്തിലുടെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തത്.