പെട്രോളിന് വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനത്തെക്കാൾ 30 ശതമാനം അധികവില

മുംബൈ: നിരത്തിലോടുന്ന വാഹനങ്ങളിൽ നിറയ്ക്കുന്ന പെട്രോളിന് വിമാനത്തിൽ ഉപയോഗിക്കുന്ന എ.ടി.എഫ്. ഇന്ധനത്തെക്കാൾ 30 ശതമാനം അധികവില. ഡൽഹിയിൽ കിലോലിറ്ററിന് 79,020.16 രൂപയാണ് (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) എ.ടി.എഫ്. വില. അതായത് ലിറ്ററിന് 79 രൂപ മാത്രം! പെട്രോളിന് ഇവിടെ ലിറ്ററിന് 105.84 രൂപയും. 26.84 രൂപ അധികം. -33.97 ശതമാനം ഉയർന്ന തുക.

പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണ്. ഞായറാഴ്ച പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസൽ 35 പൈസയും കൂട്ടി. തുടർച്ചയായി നാലാം ദിവസമാണ് വർധന.

  • കേരളം, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡിഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, ബിഹാർ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ലഡാക്കിലും ഡീസൽവില 100 കടന്നു. ഒരിടവേളയ്ക്കുശേഷം സെപ്റ്റംബർ 24 മുതലാണ് ഡീസൽവില വീണ്ടും ഉയർന്നുതുടങ്ങിയത്. 28മുതൽ പെട്രോൾ വിലയും. അതിനുശേഷം 16 തവണയായി പെട്രോളിന് 4.65 രൂപയും 19 തവണയായി ഡീസലിന് 5.95 രൂപയും കൂടി. മേയ് നാലിനും ജൂലായ് 17-നും ഇടയിൽ പെട്രോളിന് 11.44 രൂപയും ഡീസലിന് 9.14 രൂപയും വർധിപ്പിച്ചിരുന്നു.

മൂന്നുദിവസമായി അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വലിയ മാറ്റമുണ്ടായിട്ടില്ല. ബാരലിന് 84 ഡോളറിനും 85 ഡോളറിനും ഇടയിലാണിത്. ഞായറാഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 84.80 ഡോളറാണ്. ഒരു മാസം മുമ്പിത് 73.51 ഡോളറായിരുന്നു.