ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മുംബയ്: ലഹരിമരുന്ന് കേസിൽ അകത്തായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആഢംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ഈ മാസം എട്ടിനാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ള സംഘം എൻ സി ബിയുടെ പിടിയിലാകുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആര്യൻ ഖാന്റെ അഭിഭാഷകർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ രണ്ട് തവണയും മുംബയിലെ പ്രത്യേക കോടതി അപേക്ഷകൾ നിരസിക്കുകയായിരുന്നു. രണ്ട് ദിവസം നീണ്ടു നിന്ന വാദത്തിനൊടുവിൽ കേസന്വേഷിച്ച എൻ സി ബിയുടെ വാദങ്ങൾ പൂർണമായും അംഗീകരിച്ചു കൊണ്ടാണ് എൻ ഡി പി എസ് കോടതി ആര്യൻ ഖാന്റെയും കൂട്ടുപ്രതികളുടേയും ജാമ്യം നിഷേധിച്ചത്.

ആര്യൻ ഖാൻ നേരിട്ട് ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെങ്കിലും താരപുത്രന് ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും ലഹരി മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെന്നും തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകൾ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ആര്യൻ ഖാന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും ചില ഗൂഢാലോചനകൾ ഈ കേസുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നും എൻ സി ബി വാദിച്ചു.

കേസിലുൾപ്പെട്ടിരുന്നവരിൽ ആര്യൻ ഖാനും സുഹൃത്ത് അർബാസ് ഖാനും മാത്രമാണ് നേരിട്ട് ബന്ധമുണ്ടായിരുന്നതെന്ന് പ്രതിഭാഗം വാദിക്കുമ്പോഴും കപ്പലിൽ ഉണ്ടായിരുന്നവർ തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എൻ സി ബി കോടതിയെ അറിയിച്ചു. കേസിന്റെ നിർണായക ഘട്ടത്തിൽ ആര്യൻ ഖാന് ജാമ്യം അനുവദിക്കുന്നത് കേസിനെ സ്വാധീനിക്കുമെന്നും എൻ സി ബി വാദിച്ചു. അന്വേഷണ സംഘത്തിന്റെ ഈ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.