ഡിസംബർ 31വരെ ജപ്തി നടപടികൾ ഇല്ല, മോറട്ടോറിയം ലഭിക്കുന്ന ബാങ്കുകൾ

തിരുവനന്തപുരം: മഴക്കെടുതിമൂലമുള്ള കൃഷിനാശവും കടലാക്രമണവും കൊവിഡ് ലോക്ക് ഡൗണും കണക്കിലെടുത്ത് വായ്പകളിൽ മേലുള്ള ജപ്തിനടപടികൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ചു. കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവർ വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും ഹൗസിംഗ് ബോർഡ്, കോ ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ, പിന്നാക്ക വിഭാഗ വികസന കോർപറേഷൻ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ പോലുള്ള സംസ്ഥാന സർക്കാർ ഏജൻസികൾ, സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്ന് എടുത്ത കാർഷിക, വിദ്യാഭ്യാസ, ക്ഷീര വികസന, മൃഗസംരക്ഷണ വായ്പകൾക്ക് ഇത് ബാധകമാകും.

ദേശസാൽകൃത ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, എൻ ബി എഫ് സി. എം എഫ് ഐ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകളിലെ ജപ്തി നടപടികൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം ദീർഘിപ്പിക്കുന്നതിന് റിസർവ് ബാങ്കിനോടും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്കും നാശനഷ്ടം സംഭവിച്ചവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു കൂടുതൽ ധനസഹായം അനുവദിക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും.സംസ്ഥാനത്ത് വീണ്ടും തീവ്രമഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം കൈക്കൊള്ളുന്നത് നീട്ടിവച്ചത്.