വീട്ടമ്മയുടെ മുഖത്തു മുളകുപൊടി വിതറി സ്വർണ മാല കവർന്ന കേസിൽ യുവാക്കൾ പിടിയിൽ

വേങ്ങര: ചുള്ളിപ്പറമ്പ് വീട്ടമ്മയുടെ മുഖത്തു മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞ രണ്ടു പ്രതികളെയും വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു.

വലിയോറ ചുള്ളിപ്പറമ്പ് സ്വദേശികളായ തെക്കേ വീട്ടിൽ ഫൗസുള്ള(19), തെക്കേ വീട്ടിൽ നിസാം(18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും വീട്ടമ്മയുടെ അയൽവാസികൾ ആണ്.
മുറ്റത്തോട് ചേർന്ന് ഉപയോഗശൂന്യമായ തൊഴുത്തിൽ ഒളിച്ചിരുന്നാണ് മോഷ്ടാക്കൾ കൃത്യത്തിന് മുതിർന്നത്. ആദ്യം മുഖത്തേക്ക് മുളക്പൊടി വിതറുകയും കഴുത്തിൽ പിടിച്ച് ചെയിൻ പൊട്ടിച്ചെടുക്കുകയുമായിരുന്നു. പിടിവലിയിൽ സ്ത്രീ താഴെ വീണങ്കിലും ചെയിൻ ബലമായി പിടിച്ചതിനാൽ മോഷ്ടക്കൾക്ക് ചെറിയ കഷ്ണം മാത്രമാണ് ലഭിച്ചത്. ശബ്ദം വച്ചതിനെ തുടർന്ന് അകത്ത് നിന്ന് മരുമകൾ വിജിഷ എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെ ടുകയായിരുന്നു. പ്രതികൾ ഇരുവരും തോർത്ത് ഉപയോഗിച്ച് മുഖം മറക്കുകയും മറ്റൊരു തോർത്തിൽ മുളക് പൊടി വിതറി മണപ്പിക്കാനും ശ്രമം നടത്തിയിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഇവർ എത്തിയതെന്ന് കരുതുന്ന ഡൂക്ക് മോട്ടോർ ബൈക്ക് തൊട്ടടുത്ത വീട്ടുപറമ്പിൽ നിർത്തിയിട്ടതായി കണ്ടത്തി.

ഇതിൻ്റെ പിൻഭാഗത്തെ നമ്പർ പ്ലേറ്റ് പൂർണ്ണമായി നീക്കം ചെയ്ത നിലയിലയിലും മുന്നിലെ നമ്പർ പ്ലേറ്റ് മറച്ച നിലയിലുമായിരുന്നു. ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തുമ്പുണ്ടാക്കിയതെന്നു ഇൻസ്‌പെക്ടർ ഹനീഫ പറഞ്ഞു. അന്വേഷണത്തിൽ പ്രതികൾ വാടകക്ക് എടുത്തതാണെന്നു കണ്ടെത്തി. മോഷണ ശേഷം രക്ഷപ്പെടാൻ വസ്ത്രങ്ങൾ ബാഗിൽ കരുതിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.