മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്: രണ്ടാം പ്രതിക്ക് ജാമ്യം നിഷേധിച്ച് മഞ്ചേരി പോക്‌സോ കോടതി

മലപ്പുറം: 15കാരിയെ മഞ്ചേരി ബസ് സ്റ്റാന്റിൽ നിന്നും കാറിൽ കയറ്റിക്കൊണ്ടുപോയി ബലമായി മയക്കുമരുന്നു നൽകി പീഡിപ്പിച്ച പ്രതികൾക്ക് ജാമ്യമില്ല. കേസിലെ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഇന്നു മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. മഞ്ചേരി സബ്ജയിലിൽ റിമാന്റിൽ കഴിയുന്ന കുഴിമണ്ണ ആക്കപ്പറമ്പ് കടുങ്ങല്ലൂർ കണ്ണാടിപ്പറമ്പ് കെ ടി നവാസ് ഷരീഫ് (21)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.

2021 സെപ്റ്റംബർ എട്ടിന് രാവിലെ 11.30ന് പത്തിരിയാലിലെ വാടക വീട്ടിൽ നിന്നും മഞ്ചേരിയിലെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ പതിനഞ്ചുകാരിയെ ഒന്നാം പ്രതി സീതിഹാജി ബസ്‌ടെർമിനലിൽ നിന്നും കാറിൽ കയറ്റി മിനി ഊട്ടിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കഞ്ചാവും മയക്കു മരുന്നും നൽകി അവശയാക്കിയ കുട്ടിയെ പിന്നീട് രണ്ട്, മൂന്ന് പ്രതികളുടെ സഹായത്തോടെ കൊണ്ടോട്ടി എയർപ്പോർട്ട് റോഡിലെ ലോഡ്ജിൽ കൊണ്ടു പോയി താമസിപ്പിച്ച് ബലാൽസംഗം ചെയ്തുവെന്നാണ് കേസ്.

കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാവ് എടവണ്ണ പൊലീസിൽ പരാതി നൽകിയിരുന്നു. എടവണ്ണ സി ഐ പി വിഷ്ണുവാണ് കേസന്വേഷിക്കുന്നത്. കേസിലെ ഒന്നാം പ്രതിയെ സെപ്റ്റംബർ 9നും രണ്ട്, മൂന്ന് പ്രതികളെ 12നുമാണ് അറസ്റ്റ് ചെയ്തത്.