മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 3000 രൂപ വീതം പ്രത്യേക ധനസഹായം

തിരുവനന്തപുരം: കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും വറുതിയിലായ മത്സ്യത്തൊഴിലാളി മേഖലയ്ക്ക് ഉണർവ്വേകാൻ ധനസഹായം പ്രഖ്യാപിച്ചു സംസ്ഥാന സർക്കാർ. മത്സ്യത്തൊഴിലാളി കുടുംബത്തിന് പ്രത്യേക ധനസഹായം നൽകാനാണ് തീരുമാനം. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 3000 രൂപ വീതമാണ് നൽകുക.

കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും വറുതിയിലായ പശ്ചാത്തലത്തിലാണ് ധനസഹായം അനുവദിക്കാൻ തീരുമാനമെടുത്തത്. ഇതിനായി 47.84 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാലും ഫിഷറീസ് മന്ത്രി സജി ചെറിയാനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്തെ 1,59,481 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഈ സഹായം ലഭ്യമാകുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് സഹായം അനുവദിച്ചത്. കനത്ത മഴയെ തുടർന്ന് ഒക്ടോബർ, നവംബർ മാസങ്ങളിലെ ദിവസങ്ങളിൽ മീൻപിടിത്തത്തിനു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി വിലക്കേർപ്പെടുത്തിയിരുന്നു.

ഈ കാലയളവിൽ വരുമാനം നഷ്ടപ്പെട്ട തീരദേശ, ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമാണ് സഹായം ലഭിക്കുക. കോവിഡിനെ തുടർന്നുണ്ടായ വരുമാനം നഷ്ടം കൂടി കണക്കിലെടുത്താണ് തീരുമാനം. കനത്ത മഴയിൽ തൊഴിൽ നഷ്ടപ്പെട്ട് വറുതിയിലായ തീരദേശത്തിനും ഉൾനാടൻ മത്സ്യമേഖലയ്ക്കും ഏറെ ആശ്വാസം പകരുന്നതാണ് സർക്കാർ തീരുമാനം. നേരത്തെ ഇവർക്ക് 1200 രൂപ വീതം സർക്കാർ അനുവദിച്ചിരുന്നു.