മേലാറ്റൂരിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ



മലപ്പുറം: മലപ്പുറം മേലാറ്റൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മോചിപ്പിക്കാൻ ആവശ്യപ്പെട്ടത് രണ്ടുലക്ഷം രൂപ. പിതാവിനെ വിളിച്ച് ഭീഷണിപ്പെടുത്തി കാറും പണവും തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ചാണ് സംഘം മോചനദ്രവ്യമായി കാറും പണവും തട്ടിയെടുത്തത്. വാഹന ഇടപാടുമായി ബന്ധപ്പെട്ടാണ് മേലാറ്റൂർ വേങ്ങൂർ എഞ്ചിനീയറിങ് കോളേജ് പരിസരത്തേക്ക് അർദ്ധരാത്രിയിൽ യുവാവിനെ രഹസ്യമായി വിളിച്ച് വരുത്തി ബലമായി പിടിച്ച് കാറിൽകയറ്റി തട്ടിക്കൊണ്ടുപോയത്.

തുടർന്ന് മലപ്പുറം പടപ്പറമ്പ് പാങ്ങ് ചേണ്ടിയിലെ രഹസ്യകേന്ദ്രത്തിൽ കൊണ്ടുപോയി തടങ്കലിൽ വച്ച് മർദ്ദിച്ച് മോചനദ്രവ്യമായി രണ്ടുലക്ഷം രൂപ പരാതിക്കാരന്റെ പിതാവിനോട് ആവശ്യപ്പെടുകയും അമ്പതിനായിരം രൂപയും കാറും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് പാങ്ങ് ചേണ്ടി സ്വദേശി കളായ പാറോളി അഷറഫ് അലി എന്ന ഞണ്ട് അഷറഫ് (35), പുല്ലുപറമ്പ് സ്വദേശി പാറയിൽ നിസാമുദ്ദീൻ(33), കോഴിക്കോട് കണ്ണോത്ത് സ്വദേശി ഇടപ്പാട്ട് അനുഗ്രഹ് ജോസഫ് (23), എന്നിവരെ മേലാറ്റൂർ സിഐ. സി.എസ്.ഷാരോണും സംഘവും അറസ്റ്റ് ചെയ്തത്. ഒക്ടോബർ 15ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

തുടർന്ന് മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിലാണ് മൂന്ന് പേരെ കഴിഞ്ഞ ദിവസം പ്രതികൾ ഒളിവിൽ താമസിച്ച സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തത്.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ മറ്റു പ്രതികളെ കുറിച്ചും വ്യക്തമായ സൂചനലഭിച്ചതായുംഉടൻ പിടികൂടുമെന്നും കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ്‌കുമാർ ,മേലാറ്റൂർ സിഐ.സി.എസ്.ഷാരോൺ എന്നിവർ അറിയിച്ചു. മലപ്പുറം സിഐ.ജോബിതോമസ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ ,പ്രശാന്ത്പയ്യനാട് ,എൻ.ടി.കൃഷ്ണകുമാർ ,എം.മനോജ്കുമാർ,സഹേഷ് ,കെ.ദിനേഷ് ,കെ.പ്രഭുൽ,ഹമീദലി,മേലാറ്റൂർ സ്റ്റേഷനിലെ എഎസ്ഐ. ജോർജ്ജ് കുര്യൻ, എസ്.സി.പി.ഒ മാരായ മുഹമ്മദ് അമീൻ, ജോർജ്ജ്, സിപിഒ മാരായ ബിപിൻ,രാജേഷ്,പ്രമോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.