സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാവില്ല; ധനമന്ത്രി

ന്യൂഡൽഹി: സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ബാങ്കിംഗ് നിയമപ്രകാരം ഇതിന് ലൈസൻസില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസൻസില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സഹകരണ സ്ഥാപനങ്ങൾക്കു കേന്ദ്രസർക്കാർ ചുവപ്പ് കൊടി കാട്ടിയിരിക്കുന്നത്. സഹകരണ സ്ഥാപനങ്ങൾക്ക്‌ ബാങ്ക് ,ബാങ്കർ എന്നിങ്ങനെ ഉപയോഗിക്കാനാവില്ലെന്നായിരുന്നു റിസർവ് ബാങ്ക് നിലപാട്. ഈ നിലപാട് തിരുത്താൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം. എന്നാൽ കേരളത്തിന് ചെവികൊടുക്കാതെ ആർ.ബി. ഐ നിലപാട് പൂർണമായും അംഗീകരിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്. 1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ ഏഴു പ്രകാരം അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കാൻ കഴിയുക. സഹകരണ സ്ഥാപനങ്ങൾ ഇതിനു പുറത്താണ്. സമ്പാദ്യങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ നല്‍കാനുമാകില്ല. നിക്ഷേപം സ്വീകരിക്കുന്നതിൽ സഹകരണ സ്ഥാപനങ്ങൾക്ക് നേരെത്തെ ആർ.ബി.ഐ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

സഹകരണ സ്ഥാപനങ്ങളോടുള്ള റിസർവ് ബാങ്കിന്‍റെ നയം വ്യക്തമാക്കി, കഴിഞ്ഞ മാസം ഇടപാടുകർക്കുള്ള ജാഗ്രത നിർദേശം മാധ്യമങ്ങൾ മുഖേന നൽകിയിരുന്നു. 2020 സെപ്തംബർ 29 നു നിലവിൽ വന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം മുഖേനയാണ് താഴെ തട്ടിലെ സഹകരണ സ്ഥാപനങ്ങളെ വലിഞ്ഞു മുറുകിയിരിക്കുന്നത്.