ട്രാൻസ്‌ജെൻഡേഴ്‌സ്‌ ശബരിമലയിൽ ദർശനം നടത്തി

ശബരിമല: ട്രാൻസ്ജെന്റർ വിഭാഗത്തിൽപെട്ട അഞ്ച് പേർ ശബരിമലയിൽ എത്തി അയ്യനെ തൊഴുതുമടങ്ങി. തൃപ്തി, രഞ്ജുമോൾ, അതിഥി, സജ്‌ന, ജാസ്മിൻ എന്നിവരാണ് സന്നിധാനത്തെത്തിയത്.തൃപ്തിയുടെ ഭർത്താവ് ഹൃഥിക്കിനൊപ്പമാണ് ഇവർ മല ചവിട്ടിയത്.

ഇന്നലെ ഉച്ചയ്ക്ക് 12.30 ന് കളഭാഭിഷേകത്തിന് ശേഷമായിരുന്നു ദർശനം.സംഘത്തെ പുലർച്ചെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞിരുന്നു. ദേഹപരിശോധനയും നടത്തി. തുടർന്ന് എ.ഡി.എമ്മുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അനുമതി നൽകിയത്. 41 ദിവസത്തെ വ്രതമെടുത്താണ് ഇവർ എത്തിയത്. ആദ്യം ഏറ്റുമാനൂരിലും പിന്നീട് നിലയ്ക്കലും സ്പോട്ട് ബുക്കിംഗിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

മെയിൽ, ഫീമെയിൽ എന്നിവയ്ക്ക് പുറമെയുള്ള മറ്റുള്ളവർ എന്ന ഓപ്ഷനിലൂടെയാണ് സ്പോട്ട് ബുക്കിംഗിന് ശ്രമിച്ചത്. പുലർച്ചെ നാല് വരെ നിലയ്ക്കൽ കാത്തിരുന്ന ശേഷമാണ് സന്നിധാനത്തേക്ക് വിട്ടത്. ശസ്ത്രക്രിയ നടത്തി സ്ത്രീയായില്ലെങ്കിൽ മല ചവിട്ടുന്നതിന് ഒരു പ്രശ്നവുമില്ലെന്നായിരുന്നു തന്ത്രിയുടെ നിലപാട്.

ട്രാൻസ്ജെൻഡർ ഐ ഡി കാർഡുകളും കൈവശമുണ്ടായിരുന്നു. ജാസ്മിൻ പാലക്കാട് സ്വദേശിയും, അതിഥിയും തൃപ്തിയും സജ്നയും ഹൃഥിക്കും എറണാകുളം സ്വദേശികളുമാണ്. മൂന്നാം തവണയാണ് തൃപ്തിയും രഞ്ജുമോളും ദർശനം നടത്തുന്നത്.