ഹോട്ടൽ ഉടമയെ കുത്തിക്കൊന്ന കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്ന കേസിൽ പ്രതികളായ രണ്ടു പേരുടെ അറസ്റ്റു രേഖപ്പെടുത്തി. കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമ ജസിർ കുത്തേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ടാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ആദികടലായി സ്വദേശികളായ പി.റബീഹ്(24), കെ.ഹനാൻ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ അറസ്റ്റ് രേഖപെടുത്തിയതായി കണ്ണൂർ എസിപി പി.പി. സദാനന്ദൻ അറിയിച്ചു.

പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തിയതിനു ശേഷം കോടതിയിൽ ഹാജരാക്കും. ഇതിനിടെ ആയിക്കരയിൽ ഹോട്ടൽ ഉടമ ജസീറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ കുറ്റസമ്മതം നടത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ മാധ്യമങ്ങളോട് പറഞ്ഞു . മയക്കു മരുന്നിന്റെയോ മദ്യത്തിന്റെയോ ലഹരിയിലല്ല പ്രതികൾ കൃത്യം നടത്തിയത്., സാധാരണ വാക് തർക്കത്തിന്റെ ഭാഗമായിട്ടാണ് കൊലപാതകം നടന്നതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പിടിയിലായ ഹനാൻ, റബീബ് എന്നിവരുടെ പേരിൽ കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ മറ്റ് കേസുകളെന്നുമില്ലെന്നും വേറെ ഏതെങ്കിലും പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

പ്രതികളിൽ ഒരാൾ കത്തി കൊണ്ട് കുത്തുകയും മറ്റേയാൾ അടിക്കുകയുമാണ് ചെയ്തത്. മരണം സംബന്ധിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടായാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളു. കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന് കരുതുന്നില്ലെന്നും സാധാരണ വാക്ക് തർക്കമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഈ കൊലപാതകത്തിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്.

സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞതിൽ നിന്നാണ് പ്രതികളുടെ ദൃശ്യം ലഭിക്കുന്നത്. ആയിക്കരയിൽ ഹോട്ടൽ ഉടമ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പൊലീസ്, ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് ടീം സംഭവ സ്ഥലം പരിശോധിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച്ച രാവിലെ 11 മണിയോടാണ് അന്വേഷണ സംഘം തെളിവെടു തുടങ്ങിയത്. ഉച്ചവരെ തെളിവെടുപ്പ് നടത്തി. കൃത്യം നടന്ന സ്ഥലത്തു നിന്ന് രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

പൊലീസ് നായ മണം പിടിച്ച് തായത്തെരു ഭാഗത്തെ പൊതു കുടിവെള്ള ടാപ്പ് വരെ എത്തിയിരുന്നു. ഇവിടെ നിന്ന് പ്രതികൾ ചോര പുരണ്ട കൈ കഴുകി രക്ഷപ്പെട്ടന്നാണ് കരുതുന്നത്. കുറ്റകൃത്യത്തിൽ ഉൾപ്പെട രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട ഹോട്ടൽ ഉടമയുടെ മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് സംസ്‌കാര ചടങ്ങുകൾക്കായി വിട്ടു നൽകും. വിവരമറിഞ്ഞ് ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധിയാളുകൾ ജസീറിന്റെ വീട്ടിലെത്തി.