മരുന്നുകളോട് പ്രതികരിക്കുന്നു; വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി


കോട്ടയം: മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവസുരേഷിന്റെ ആരോഗ്യ നിലയിൽ ആശാവഹമായ പുരോഗതി ഉണ്ട് എന്നാണ് മെഡിക്കൽ ബോർഡ് വിലയിരുത്തിയത്. വാവാ സുരേഷിനെ വിളിക്കുമ്പോൾ തലയാട്ടി വിളികേൾക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വാവാ സുരേഷ് മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങിയെന്നാണ് കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. കഴിഞ്ഞ പുലർച്ചെ രണ്ടു മണി മുതലാണ് വാവസുരേഷിന്റെ ആരോഗ്യനിലയിൽ പ്രതീക്ഷാവഹമായ പുരോഗതി ഉണ്ടായത്. ഇന്നലെ തന്നെ ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായിരുന്നു. രക്തസമ്മർദവും സാധാരണനിലയിൽ ആയെന്ന് മെഡിക്കൽ കോഡ് പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു.

വാവസുരേഷിന്റെ ആരോഗ്യനില അപകടനില തരണം ചെയ്തുവെന്ന സൂചനകളാണ് മന്ത്രി വി എൻ വാസവൻ നൽകുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ എത്തിയ മന്ത്രി വി എൻ വാസവൻ വാവസുരേഷിനെ സന്ദർശിച്ചിരുന്നു. മന്ത്രി എത്തിയകാര്യം ഡോക്ടർമാർ സൂചിപ്പിച്ചപ്പോൾ വാവാ സുരേഷ് തലയനക്കി ഇതിനോട് പ്രതികരിക്കുന്നുണ്ടായിരുന്നു. ഇനിയുള്ള 24 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി മന്ത്രി വി എൻ വാസവൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ എല്ലാത്തരത്തിലുള്ള ക്രമീകരണങ്ങളും വാവസുരേഷിന് വേണ്ടി ഏർപ്പെടുത്തിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മാസം വാഹനാപകടത്തിൽ പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു വാവാസുരേഷ്. ഈ പരിക്കുകൾ അടക്കം തിരുവനന്തപുരത്തെ ഡോക്ടർമാർ ചികിത്സാ വിവരങ്ങൾ കോട്ടയത്തെ ഡോക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. സൗജന്യ ചികിത്സ നൽകും എന്ന് ഇന്നലെ ആരോഗ്യമന്ത്രി വീണ ജോർജും പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ വൈകിട്ട് 4.15 നാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകൾഭാഗത്ത് പാമ്പ് കടിക്കുകയായിരുന്നു. തുടർന്ന് ഇഴഞ്ഞു പോയ പാമ്പിനെ പിടിച്ചു വാവ സുരേഷ് ചാക്കിലേക്ക് കയറ്റി. തുടർന്ന് കാറിൽ വാവസുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ സ്ഥിതി ഗുരുതരം ആയതോടെയാണ് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്.

ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ആണ് വാവസുരേഷിന് ചികിത്സ നൽകിയത്. മൂർഖൻ പാമ്പിനെ വിഷമം ആയതിനാൽ തന്നെ വേഗത്തിൽ തലച്ചോറിലേക്ക് എത്തുകയായിരുന്നു എന്നും ഡോക്ടർമാർ വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ നേതൃത്വത്തിൽ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വാവസുരേഷിനെ ചികിത്സിക്കുന്നത്.

പാമ്പുകടിയേറ്റ ഉടൻ സ്വയം ചികിത്സ നൽകിയ ശേഷമാണ് വാവസുരേഷ് ആശുപത്രിയിലേക്ക് പോകുന്നത്. കടിച്ച ഭാഗത്ത് നിന്നും രക്തം പുറത്തേക്ക് ഒഴുക്കി കളഞ്ഞിരുന്നു. ഏതായാലും വാവസുരേഷിനെ ആരോഗ്യ വിവരം തിരക്കി കോട്ടയം മെഡിക്കൽ കോളേജിലേക്ക് നിരവധിപേരാണ് ഫോൺ ചെയ്യുന്നത്. പ്രാർത്ഥനയോടെയാണ് വാവാ സുരേഷിനെ കേരളം കാത്തിരിക്കുന്നത്.