Fincat

ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്നുമായി പെരിന്തൽമണ്ണയിൽ രണ്ട് യുവാക്കൾ പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ. ആലിപ്പറമ്പ് കാമ്പ്രം സ്വദേശികളായ ബംഗ്ലാവിൽ വീട്ടിൽ മുഹമ്മദ് നിഷാദ് (22), കിഴക്കേക്കര വീട്ടിൽ മുഹമ്മദ് മുസ്തഫ(30) എന്നിവരെയാണ് 51 ഗ്രാം എം.ഡി.എം.എയുമായി പെരിന്തൽമണ്ണ എസ്‌ഐ സി.കെ.നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്.

അന്താരാഷ്ട്ര വിപണിയിൽ പത്തു ലക്ഷത്തിലധികം രൂപ വിലവരുന്ന ക്രിസ്റ്റൽ രൂപത്തിലുള്ളതാണ് പിടികൂടിയ മയക്കുമരുന്നെന്നു പൊലീസ് പറഞ്ഞു. ഗോവ, ബംഗളുരൂ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്നു സംഘം ആഡംബര കാറുകളിലും മറ്റും രഹസ്യമായി ഒളിപ്പിച്ചു വൻ തോതിൽ എംഡിഎംഎ കേരളത്തിലേക്കു കടത്തുന്നതായും ഇതിന്റെ ഏജന്റുമാരായി ചെർപ്പുളശേരി, ചെത്തല്ലൂർ ഭാഗങ്ങളിലെ ചിലർ പ്രവർത്തിക്കുന്നതായും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് അറസ്റ്റ്.

പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി എം.സന്തോഷ്‌കുമാർ, സിഐ സുനിൽ പുളിക്കൽ, എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഈ സംഘത്തിലെ മലപ്പുറം ജില്ലയിലെ ചില കണ്ണികളെക്കുറിച്ച് സൂചന ലഭിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കെത്തിച്ച 51 ഗ്രാം എംഡിഎംഎയുമായി ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ വൻ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് മയക്കുമരുന്നു കച്ചവടത്തിലേക്കിറങ്ങിയതെന്നു പൊലീസിനോട് പറഞ്ഞു.

മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ചെർപ്പുളശേരി, ചെത്തല്ലൂർ പ്രദേശത്തെ കണ്ണികളെക്കുറിച്ചും പൊലീസിനു വിവരം ലഭിച്ചു. ഇവർക്കായുള്ള അന്വേഷണം നടന്നുവരികയാണെന്നു ഡി.വൈ.എസ്‌പി എം.സന്തോഷ്‌കുമാർ, സിഐ സുനിൽ പുളിക്കൽ എന്നിവർ അറിയിച്ചു. എസ്‌ഐ സി.കെ.നൗഷാദ്, ജൂണിയർ എസ്ഐ ഷൈലേഷ്, ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡിലെ സി.പി.മുരളീധരൻ, പ്രശാന്ത് പയ്യനാട്, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ്കുമാർ, ദിനേഷ് കിഴക്കേക്കര, പെരിന്തൽമണ്ണ സ്റ്റേഷനിലെ എസ്.സി.പി.ഒ മുഹമ്മദ് ഫൈസൽ, ബൈജു, ബെന്നി മത്തായി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.