യുക്രെയ്‌നിൽ നിന്ന് എത്തുന്ന ആദ്യ സംഘത്തിൽ 17 മലയാളി വിദ്യാർത്ഥികളും
ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെയടക്കം ഇന്ത്യയിലെത്തിക്കാനുളള നടപടികൾ അന്തിമഘട്ടത്തിൽ. യുക്രെയ്‌നിൽ നിന്നുളള ഇന്ത്യക്കാരെ പല ബാച്ചുകളായി പോളണ്ടിലേക്കും റൊമാനിയയിലേക്കും എത്തിക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പലരും അതിർത്തി മേഖലയിൽ വരെയെത്തിക്കഴിഞ്ഞു.

ഇന്ന് രാവിലെ റൊമാനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ നിന്നും ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുളള വിമാനങ്ങൾ പറന്നുയരും. യുക്രയ്‌നിൽ നിന്നും എത്തുന്ന ആദ്യ ഇന്ത്യൻ സംഘത്തിൽ 17 മലയാളി വിദ്യാർഥികളും ഉണ്ടാകും. വരും ദിവസങ്ങളിൽ കൂടുതൽ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനാകും.
യുക്രെയ്‌നിലെയും പരിസര മേഖലകളിലെയും വ്യോമപാതകൾ പൂർണമായി അടച്ചിരിക്കുകയാണ്. ഇതാണ് രക്ഷാപ്രവർത്തനത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. നിലനിൽക്കുന്ന അടിയന്തര സാഹചര്യം പരിഗണിച്ച് റൊമാനിയ ഹംഗറി പോളണ്ട് എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ രക്ഷാ ദൗത്യത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വിദേശകാര്യമന്ത്രാലയം നിയോഗിച്ചു.
470 ഇന്ത്യൻ പൗരൻമാർ റൊമാനിയൻ അതിർത്തി കടന്നതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇന്ന് യുക്രയിനിൽ നിന്നും എത്തുന്ന ആദ്യ ഇന്ത്യൻ പൗരന്മാരുടെ സംഘത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഡൽഹി വിമാനത്താവളത്തിൽ സ്വീകരിക്കും.
പടിഞ്ഞാറൻ യുക്രെയ്‌നിലെ ലിവിവ്, ചെർണിവ്‌സ്തി എന്നിവിടങ്ങളിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ക്യാമ്പ് ഓഫീസുകൾ തുറന്നിരുന്നു. ഇവിടെ നിന്നാണ് മലയാളികൾ അടക്കമുളള ഇന്ത്യക്കാരെ റോമാനിയയുടെ അതിർത്തിയിലേക്ക് എത്തിച്ചത്. ആദ്യ ബാച്ച് ബസിൽ യാത്ര തിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.