Fincat

മധ്യവയസ്‌കന്റെ കൈയും കാലും അടിച്ചൊടിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

ഇടുക്കി: മധ്യവയസ്കന്റെ കൈയും കാലും അടിച്ചൊടിച്ച സംഭവത്തിൽ രണ്ട്പേർ അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ സോണി, അനന്തു എന്നിവരെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയാണ് ഇടുക്കി കരിമണ്ണൂർ സ്വദേശി ജോസഫ് വെച്ചൂരിനെ(51) ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്. സിപിഎം ഏരിയ സെക്രട്ടറി പിപി സുമേഷിനെതിരെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റിട്ടിതിനു പിന്നാലെയാണ് ഇരുപതിലധികം പേർ ചേർന്ന് ജോസഫിനെ മർദിച്ചത്. പിപി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മർദിച്ചതെന്നാണ് ആരോപണം. ഗുരുതര പരിക്കേറ്റ ജോസഫ് ഇപ്പോൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കാലിന് വലിയ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

കണ്ടാലറിയുന്ന 20പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. എന്നാൽ പിപി സുമേഷിനെ പ്രതിപ്പട്ടികയിൽ ചേർത്തിട്ടില്ല. ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് ജോസഫ് മൊഴി നൽകിയിരുന്നു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു.