എണ്ണവില എട്ടുവർഷത്തെ ഉയർന്നനിലയിൽ

ന്യൂയോർക്ക്: രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന പ്രവണത തുടരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 118 ഡോളർ കടന്നു. 2013 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന വർധനയാണിത്.

യുക്രൈനിൽ റഷ്യ ആക്രമണം കടുപ്പിച്ചതാണ് വിപണിയെ സ്വാധീനിക്കുന്നത്. യുദ്ധം എണ്ണവിതരണത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കകളാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. യുക്രൈൻ സംഘർഷത്തെ തുടർന്ന് റഷ്യയ്ക്ക് വിവിധ രാജ്യങ്ങളും സംഘടനകളും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ പ്രമുഖ എണ്ണ ഉൽപ്പാദക രാജ്യങ്ങളിൽ ഒന്നായ റഷ്യയിൽ നിന്നുള്ള എണ്ണ വിതരണത്തെ കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഇന്ത്യയിൽ അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ധനവില പുനർനിർണയം അടുത്തയാഴ്ച പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴിനോ പിറ്റേന്നോ വില പുനർനിർണയം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് എണ്ണ കമ്പനികൾ.