ഹയര്‍ സെക്കന്‍ററി മൂല്യനിര്‍ണയം; ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടി, അധ്യാപകര്‍ സമരത്തിലേക്ക്


തിരുവനന്തപുരം: ഹയർ സെക്കന്‍ററി പരീക്ഷാ മൂല്യനിർണയം ആരംഭിക്കാനിരിക്കെ അധ്യാപക സംഘടനകൾ സമരത്തിലേക്ക്. മൂല്യ നിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച വകുപ്പ് നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടനായ എകെഎസ്ടിയു ഉൾപ്പെടെ സർക്കാരിന് കത്ത് നൽകി. പ്രതിദിനം പരമാവധി 40 ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 50 ഉത്തരക്കടലാസുകള്‍ മൂല്യനിർണയം നടത്തണമെന്നാണ് പുതിയ നിര്‍ദ്ദേശം.

ഈ മാസം 28 മുതൽ ഹയർ സെക്കന്‍ററി മൂല്യനിർണയ ക്യാമ്പുകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരംഭിക്കാനിരിക്കെയാണ് അധ്യാപകര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഭാഷാ-മാനവിക വിഷയങ്ങളാണെങ്കില്‍ ഒരു ദിവസം 26 ഉത്തരക്കടലാസുകളും ശാസ്ത്ര വിഷയങ്ങളാണെങ്കിൽ 40 ഉത്തരക്കടലാസുകളും മൂല്യനിർണയം നടത്തണമെന്നായിരുന്നു വ്യവസ്ഥ.

എന്നാൽ പുതിയ നിർദ്ദേശം അനുസരിച്ച് ഇത് യഥാക്രമം 34ഉം 50ഉം ആയി മാറി. അതായത് പരമാവധി 80 മാർക്കിന്‍റെ ഉത്തരക്കടലാസ് 10 മിനിറ്റുകൊണ്ട് മൂല്യനിർണയം നടത്തണമെന്ന് ചുരുക്കം. ഉത്തരങ്ങൾ വിശദമായി വായിച്ചുനോക്കാൻ പോലും പറ്റാത്ത ഈ രീതി അശാസ്ത്രീയമെന്നും മൂല്യനിര്‍ണയത്തിന്‍റെ നിലവാരം തകര്‍ക്കുമെന്നാണ് അധ്യാപകര്‍ ഉന്നയിക്കുന്ന പ്രധാന പരാതി.

2022 ജനുവരിയിൽ ഹയർസെക്കന്‍ററി പരീക്ഷാ മാന്വൽ പരിഷ്കരിച്ചപ്പോഴാണ് ഈ പുതിയ നിബന്ധന കൊണ്ടുവന്നത്. മൂല്യനിർണയ സമയത്തെക്കുറിച്ച് വിദഗ്ധ സമിതി നല്‍കിയ ശുപാർശയനുസരിച്ചാണ് പുതിയ സമയക്രമം നടപ്പാക്കുന്നതെന്ന് ഹയർസെക്കന്‍റി വകുപ്പ് വിശദീകരിക്കുന്നു. പുതിയ രീതി പ്രകാരം മൂല്യനിർണയം നേരത്തെ പൂർത്തിയാക്കി ഫലപ്രഖ്യാപനം വേഗത്തിലാക്കാം.

ഒപ്പം മൂല്യനിര്‍ണയ ക്യാംപിലെത്തി അധ്യാപകര്‍ മുങ്ങുന്ന രീതിയും അവസാനിപ്പിക്കാകും. സിപിഐ അനുകൂല സംഘടനയായ എകെഎസ്ടിയുവിനൊപ്പം കെഎച്ച്എസ്ടിയു, എച്ച്എസ്എസ്ടിഎ ഉൾപ്പെടെയുളള നാല് പ്രധാന അധ്യാപക സംഘടനകള്‍ സമരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. രാത്രി വൈകിയുളള മൂല്യനിർണയം സാധ്യമല്ലെന്നും അധ്യാപകർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.